Home » Blog » Kerala » “ഇത് കേന്ദ്ര ഏജൻസി രജിസ്റ്റർ ചെയ്ത കേസ്, അന്വേഷണത്തിന്റെ ഭാഗമായാണ് ഇ.ഡി നടപടികൾ, സംസ്ഥാന സർക്കാരിന് ഇതിൽ ഒരു റോളുമില്ല” – ഒടുവിൽ പ്രതികരണവുമായി മുഖ്യമന്ത്രി
20

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വീട്ടിൽ നടന്ന ഇ.ഡി റെയ്ഡിനെ വിമർശിക്കില്ലെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ. ഹൈക്കോടതിയുടെ അനുമതിപ്രകാരമാണ് റെയ്ഡ് നടന്നതെന്നും, കേന്ദ്ര ഏജൻസിയുടെ അന്വേഷണത്തിൽ സംസ്ഥാന സർക്കാരിന് യാതൊരു പങ്കുമില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

“ഞാൻ നരേന്ദ്ര മോദിയോട് പറഞ്ഞാൽ ഇ.ഡി റെയ്ഡ് നടത്താൻ വരുമോ? ഇത് കേന്ദ്ര ഏജൻസി രജിസ്റ്റർ ചെയ്ത കേസാണ്. അന്വേഷണത്തിന്റെ ഭാഗമായാണ് ഇ.ഡി നടപടികൾ. സംസ്ഥാന സർക്കാരിന് ഇതിൽ ഒരു റോളുമില്ല,” എന്ന് വി.ഡി. സതീശൻ മാധ്യമങ്ങളോട് പറഞ്ഞു.

റെയ്ഡിനെ തുടർന്ന് പ്രതികരിച്ച പിണറായി വിജയൻ രാഹുൽ ഗാന്ധിയെയാണ് വിമർശിച്ചതെന്നും, ബിജെപിയെ കുറിച്ച് ഒന്നും പറഞ്ഞില്ലെന്നും മുഖ്യമന്ത്രി ആരോപിച്ചു. റെയ്ഡ് നടക്കുന്നതിനെക്കുറിച്ച് സർക്കാരിനോ പൊലീസിനോ മുൻകൂട്ടി വിവരം ഉണ്ടായിരുന്നില്ലെന്നും, സംഘർഷ സാഹചര്യം ഉണ്ടായതിനെ തുടർന്ന് ആഭ്യന്തര മന്ത്രി ഇടപെട്ട് പൊലീസിനെ വിന്യസിക്കുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ഇ.ഡി ഉദ്യോഗസ്ഥരുടെ വാഹനം ആക്രമിച്ച സംഭവത്തിൽ പൊലീസ് മികച്ച രീതിയിൽ ഇടപെട്ടുവെന്നും, “ക്രിമിനലുകളാണ് ആക്രമണം നടത്തിയത്” എന്നും മുഖ്യമന്ത്രി വിമർശിച്ചു. “സി.പി.ഐ.എം ഏരിയ കമ്മിറ്റി ഓഫീസിൽ പൊലീസ് കയറാതിരുന്നത് അവരുടെ സംയമനമാണ്. പൊലീസ് ബുദ്ധിപൂർവം പ്രവർത്തിച്ചു. ഇ.ഡി സംഘത്തെ ആക്രമിച്ച സംഭവത്തിൽ പൊലീസിന് വീഴ്ചയില്ല,” എന്നും വി.ഡി. സതീശൻ കൂട്ടിച്ചേർത്തു.

സിഎംആർഎല്ലിൽ നിന്ന് കോൺഗ്രസ് പണം വാങ്ങിയെന്ന ആരോപണത്തിലും മുഖ്യമന്ത്രി മറുപടി പറഞ്ഞു. “വ്യവസായികളിൽ നിന്ന് എല്ലാ രാഷ്ട്രീയ പാർട്ടികളും സംഭാവന സ്വീകരിക്കാറുണ്ട്” – എന്നാണ് അദ്ദേഹത്തിന്റെ വിശദീകരണം.

റെയ്ഡിനെക്കുറിച്ച് പ്രതികരിക്കാൻ വൈകിയതിനെക്കുറിച്ചും വി.ഡി. സതീശൻ വിശദീകരിച്ചു. “എപ്പോൾ പ്രതികരിക്കണമെന്ന് തീരുമാനിക്കുന്നത് ഞാൻ തന്നെയാണ്. മാധ്യമങ്ങൾ തുടർച്ചയായി ചോദ്യം ചെയ്തിരുന്നു,” എന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, തെരഞ്ഞെടുപ്പ് സമയത്ത് നൽകിയ എല്ലാ വാഗ്ദാനങ്ങളും സർക്കാർ നടപ്പാക്കുമെന്ന് മുഖ്യമന്ത്രി ആവർത്തിച്ചു. “ഇത് പുതുയുഗത്തിലേക്കുള്ള കാൽവെയ്പാണ്. അഞ്ച് ഇന്ദിരാ ഗ്യാരന്റികളും നടപ്പിലാക്കും” – വി.ഡി. സതീശൻ വ്യക്തമാക്കി.