കളിയരങ്ങിൽ ചെണ്ടക്കോലുകൊണ്ട് മേളപ്പദങ്ങൾ രചിച്ച കലാമണ്ഡലം കൃഷ്ണൻകുട്ടി പൊതുവാൾ 1924 മെയ് 28ന് തേലക്കാട്ട് മാധവൻ നമ്പൂതിരിയുടെയും വെള്ളി്‌നേഴി കാവിൽ പൊതുവാട്ടിൽ പാപ്പി എന്ന പാര്‍വതി പൊതുവാൽസ്യാരുടെയും മകനായി ജനിച്ചു. കൃഷ്‌ണൻകുട്ടി പൊതുവാളുടെ ആദ്യ ഗുരു അമ്മാവനായ കാവിൽ പൊതുവാട്ടിൽ ഗോവിന്ദ പൊതുവാൾ തന്നെയായിരുന്നു. തായമ്പക, കേളി, കൊട്ടിപാടി സേവ, പൂജ കൊട്ട്, മറ്റു ക്ഷേത്ര അടിയന്തരങ്ങൾ തുടങ്ങി എല്ലാ ചടങുകളും ചിട്ടകളും അമ്മാവൻതന്നെ ആയിരുന്നു പഠിപ്പിച്ചത്.
പൊതുവാൾ അരങ്ങിന്റെ വലത്തേതലയ്‌ക്കല്‍ പിന്‍ഭാഗത്ത് – ഏകാഗ്രത കെടുത്തുന്ന അന്യചിന്തകളില്‍ നിന്നും മോചനം ഇച്ഛിക്കുന്നു എന്ന് തോന്നിക്കുമാറ് കണ്ണുകള്‍ അടച്ച് – നിലയുറപ്പിച്ചാല്‍, ഔജ്ജ്വല്യവും ചൈതന്യവും ഇഴുകിച്ചേര്‍ന്ന, അതേസമയം ഊക്കോടെ പ്രവഹിക്കുന്ന, ചെണ്ടമേളം നടന്റെ മേനിയിലേയ്‌ക്ക് ആവേശവും,
പൊതുവാളിനെപ്പോലെ കഥകളിലോകത്ത് ദേശഭേദമന്യേ അംഗീകാരം ലഭിച്ച കലാകാരന്മാര്‍ അപൂര്‍വമാണ്. കഥാപ്രകൃതവും, കഥാപാത്രപ്രകൃതിയും, ചടങ്ങിന്റെ ഗൗരവവും, അര്‍ത്ഥപൂര്‍ണ്ണമായ ഔചിത്യവും അതീവ – ശ്രദ്ധയോടെ മനസ്സിരുത്തി അവയോട് ഇണങ്ങിച്ചേര്‍ന്നു പ്രവര്‍ത്തിക്കുന്നത് അദ്ദേഹത്തിന്‍റെ അനിതരസാധാരണമായ സിദ്ധിയായിരുന്നു.
സമകാലീനായ മറ്റൊരു പ്രമാണി കലാമണ്ഡലം അപ്പുക്കുട്ടി പൊതുവാളിന്റെ മദ്ദളവും കൃഷ്‌ണന്‍കുട്ടി പൊതുവാളിന്റെ ചെണ്ടയും ചെര്‍ന്നോരുക്കിയിരുന്ന മേളപ്പദത്തിന്റെ ആശ്ചര്യകരമായ ഗാംഭീര്യം ഒരു കാലത്ത് കഥകളി ആരാധകരെ ആസ്വാദനത്തിന്റെ ഉച്ചസ്ഥായിയിലേയ്‌ക്ക് ഉയര്‍ത്തി രസാനുഭൂതിയുടെ സാഗരത്തില്‍ ആറാടിക്കുമായിരുന്നു! എടുത്തുപറയേണ്ട മറ്റൊന്ന് `കുട്ടിത്രയത്തെ’ കുറിച്ചാണ്. താളത്തിന്റെ കിരാതമൂര്‍ത്തിയായ കലാമണ്ഡലം രാമന്‍കുട്ടിനായരുടെ വേഷവും (പ്രധാനമായി കത്തി വേഷങ്ങള്‍), പൊതുവാള്‍മാരുടെ താളമേളവും ഇഴചേര്‍ന്ന ഗാംഭീര്യദ്യോതകമായ കൂട്ടുകെട്ട് അറിയപ്പെട്ടിരുന്നത് `കുട്ടിത്രയം’ എന്നായിരുന്നു. ആ ത്രിമൂര്‍ത്തികളുടെ സമ്മേളനരംഗങ്ങളുടെ മാസ്‌മരീകത വാക്കുകളില്‍ ഒതുക്കുവാന്‍ അസാധ്യമാണ്.

കലാമണ്ഡലം കൃഷ്ണൻകുട്ടി പൊതുവാൾ തൗര്യത്രിക കലയായ കഥകളിയുടെ സമസ്ത മേഖലകളിലും തന്റേതായ കയ്യൊപ്പു പതിപ്പിച്ച മഹാപ്രതിഭയുടെ നൂറ്റിരണ്ടാം ജന്മദിനാ ഘോഷം മെയ് 28നു വാഴേങ്കട കുഞ്ചുനായർ മെമ്മോറിയൽ ട്രസ്റ്റ് ഹാളിൽ കേന്ദ്ര സാംസ്കാരിക വകുപ്പിന്റെ സഹകരണത്തോടെ കലാസാഗർ ആഘോഷിച്ചു.
കലാമണ്ഡലം കൃഷ്ണന്‍കുട്ടിപ്പൊതുവാളുടെ സ്മരണാര്‍ത്ഥം അദ്ദേഹത്തിന്റെ പ്രധാന കര്‍മ്മമേഖലയായ കഥകളിയുമായി ബന്ധപ്പെട്ട് പ്രാഗത്ഭ്യം തെളിയിച്ച കെ.ബി. രാജ് ആനന്ദ് (കലാനിരൂപണം), കല്ലുവഴി വാസു (വേഷം), കോട്ടയ്ക്കല്‍ പി.ഡി. നമ്പൂതിരി (സംഗീതം), കലാമണ്ഡലം നാരായണന്‍കുട്ടി & വിജയമണിയമ്മ ( ചെണ്ട), കൊടശ്ശേരി പരമേശ്വരന്‍ നായര്‍ (മദ്ദളം), കോട്ടയ്ക്കല്‍ രാമചന്ദ്രന്‍ ( ചുട്ടി) എന്നിവരെ ഈ വര്‍ഷം കലാസാഗര്‍ പുരസ്കാരം നല്‍കിയാദരിച്ചു.
മെയ് 28നു വ്യാഴാഴ്ച വൈകുന്നേരം അഞ്ചു മണിക്ക് വാഴേങ്കട കുഞ്ചു നായർ മെമ്മോറിയൽ ഹാളിൽ ആരംഭിച്ച ആചാര്യനുസ്മരണ യോഗത്തിന് സ്വാഗതവും ആഘോഷ പരിപാടിയുടെ ആമുഖ പ്രഭാഷണവും വെള്ളിനേഴി ആനന്ദ് നിർവഹിച്ചു. ടി.കെ. അച്യുതന്റെ (പ്രസിഡണ്ട്, കലാസാഗര്‍) അധ്യക്ഷതയിൽ ചേർന്ന അനുസ്മരണ യോഗo പദ്മശ്രീ മട്ടന്നൂർ ശങ്കരൻകുട്ടി മാരാർ (രക്ഷാധികാരി, കലാസാഗര്‍) ഉദ്ഘാടനം ചെയ്തു. വി. കലാധരന്‍ കലാമണ്ഡലം കൃഷ്ണന്‍കുട്ടിപ്പൊതുവാളുടെ മേളേതരചിന്തകളെ സദസ്സ്യർക്കു വിവരിച്ചപ്പോൾ സദസ്സ്യർക്കു ഒരു പുത്തൻ അറിവായിരുന്നു വളരെ ലളിതമായ ഭാഷയിൽ കലാധരൻ കഥകളിയിലെ വിവിധ ഘടകങ്ങളിലിൽ പൊതുവാൾ ആർജിച്ച അറിവുകൾ വേഷക്കാർക്കും മറ്റു ഇതര കലാ വിദ്യാർത്ഥികൾക്കും ആസ്വദർക്കും അദ്ദേഹം പകർന്നു കൊടുക്കുന്നതിൽ കാണിച്ചിരുന്ന മികവിനെ വിശദീകരിച്ചത് കരഘോഷത്തോടെ സദസ്സിലുള്ളവർ ഉൾക്കൊണ്ടു. കലാമണ്ഡലം ഉണ്ണികൃഷ്ണൻ (മുന്‍ പ്രിന്‍സിപ്പാള്‍, കേരള കലാമണ്ഡലം) ഈ വർഷത്തെ കലാസാഗർ പുരസ്കൃതരെ സദസ്സിനു പരിചയപ്പെടുത്തി. പീതാംബരന്‍ ആനമങ്ങാട്, (സെക്രട്ടറി, വാഴേങ്കട കുഞ്ചുനായര്‍ മെമ്മോറിയൽ ട്രസ്റ്റ്) നന്ദി രേഖപ്പെടുത്തി.
അടുത്ത കാലത്തു ഇഹലോകവാസം വെടിഞ്ഞ കഥകളി ആചാര്യൻ നരിപ്പറ്റ തിരുമേനി വളരെക്കാലം ഉപയോഗിച്ചിരുന്ന കിരീടം തിരുമേനിയുടെ കുടുംബം കുഞ്ചു നായർ ട്രസ്റ്റിലേക്കു സമർപ്പിച്ചു. സദനം കൃഷ്ണൻകുട്ടിയുടെ കീചകൻ രംഗത്തു വന്നത് ഈ കിരീടം ധരിച്ചായിരുന്നു.
പുരസ്കാരസമർപ്പണത്തിനു ശേഷം നടന്ന കീചകവധം കഥകളിയിൽ കീചകനായി ഡോ. സദനം കൃഷ്ണന്‍കുട്ടി, സൈരന്ധ്രിയായി കലാമണ്ഡലം കേശവന്‍ നമ്പൂതിരി, സുദേഷ്ണയായി വെള്ളിനേഴി ഹരിദാസന്‍, വലലനായി കോട്ടയ്ക്കല്‍ ദേവദാസും വേഷമിട്ടപ്പോൾ നെടുമ്പള്ളി രാം മോഹന്‍, സദനം ജ്യോതിഷ് ബാബു സംഗീതവും, സദനം രാമകൃഷ്ണന്‍, സദനം ജിതിൻ , സദനം ദേവദാസ് മേളമൊരുക്കി. കലാമണ്ഡലം ശ്രീജിത്ത് (ചുട്ടി), കലാമണ്ഡലം ബാലനും സംഘവും (അണിയറ) അണിയലം വാഴേങ്കട കുഞ്ചുനായര്‍ മെമ്മോറിയല്‍ ട്രസ്റ്റ്, അവതരണം കലാസാഗർ, കവളപ്പാറ. കലാസ്വാദർക്കു വേറിട്ട ഒരു കലാസമർപ്പണം ആയിരുന്നു കീചകവാദത്തിലൂടെ കലാപ്രതിഭകൾ നൽകിയത്.
