തിരുവനന്തപുരം: വിഎസ് അച്യുതാനന്ദന്റെ മകൻ വിഎ അരുൺകുമാറിനെ ഐഎച്ച്ആർഡിയിൽനിന്നു പുറത്താക്കണമെന്നാവശ്യപ്പെട്ട് സിപിഎം അനുകൂല സംഘടനകൾ സമരത്തിൽ. ഇടതുപക്ഷ അനുഭാവിയായ പ്രൊഫസറെ, ഡയറക്ടറുടെ ചുമതല വഹിക്കുന്ന അരുൺകുമാർ ഇല്ലാത്ത അധികാരം ഉപയോഗിച്ച് സർവീസിൽ തരംതാഴ്ത്തിയെന്നാണ് ഇവരുടെ ആരോപണം. ഐഎച്ച്ആർഡിയിൽ നിന്നു ഡെപ്യൂട്ടേഷനിൽ സാങ്കേതിക സർവകലാശാലയിൽ (കെടിയു) ഡീനായ ഡോ. വിനു തോമസിനെ പുറത്താക്കാനുള്ള ഗൂഢാലോചനയിൽ അരുൺകുമാർ പങ്കാളിയായെന്നാരോപിച്ച് ഐഎച്ച്ആർഡി എംപ്ലോയീസ് യൂണിയൻ പ്രതിഷേധിച്ചു. സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റംഗം പി.കെ. ബിജു പ്രസിഡന്റായിട്ടുള്ളതാണ് സമരം നടത്തുന്ന സംഘടന.
അതേസമയം, തൃക്കാക്കര മോഡൽ എൻജിനിയറിങ് കോളേജ് മുൻ പ്രിൻസിപ്പലാണ് തരംതാഴ്ത്തപ്പെട്ട ഡോ. വിനു തോമസ്. കോളേജിലെ ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ തിരിമറിനടന്നതായി ആരോപണം ഉയർന്നിരുന്നു. ഇതുമായി ബന്ധപ്പെട്ട അന്വേഷണത്തിലാണ് തരംതാഴ്ത്തിയതെന്നാണ് ഐഎച്ച്ആർഡി അധികൃതർ നൽകുന്ന വിശദീകരണം. തരംതാഴ്ത്തപ്പെട്ടതോടെ ഡീൻ പദവിയും അനിശ്ചിതത്വത്തിലായി. തരംതാഴ്ത്തൽ റദ്ദാക്കണമെന്ന് ഉന്നതവിദ്യാഭ്യാസ വകുപ്പ് നിർദേശം നൽകിയെങ്കിലും ഐഎച്ച്ആർഡി നടപടിയെടുത്തിട്ടില്ല.
ഉന്നതവിദ്യാഭ്യാസം കാവിവത്കരിക്കുന്നതിനെതിരേ പോരാടുന്നതിൽ മുന്നിൽനിന്നയാളാണ് വിനു തോമസെന്നും സംഘപരിവാറിന്റെ കണ്ണിലെ കരടായ അദ്ദേഹത്തെ കെടിയുവിൽനിന്നു പുറത്താക്കാൻ അരുൺകുമാർ ഒത്താശ ചെയ്യുകയാണെന്നും യൂണിയൻ ജനറൽ സെക്രട്ടറി കെ. ബിജുമോൻ ആരോപിച്ചു. ഡിജിറ്റൈസേഷൻ ഉൾപ്പെടെയുള്ള പരാതികളിലെ അന്വേഷണത്തിൽ മറുപടിയോ വിശദീകരണമോ നൽകാതിരുന്നതിനാലാണ് അച്ചടക്കനടപടി എടുത്തതെന്ന് ഐഎച്ച്ആർഡി അധികൃതർ പറഞ്ഞു. ഡീൻ പദവിയും നടപടിയും തമ്മിൽ ബന്ധമില്ലെന്നും അധികൃതർ വ്യക്തമാക്കി.
