
ആറന്മുള ഉത്രട്ടാതി ജലമേളയിൽ അവസാന നിമിഷം വരെ ആവേശം നിറച്ച പോരാട്ടത്തിനൊടുവിൽ എ ബാച്ചിൽ മേലുകരയും ബി ബാച്ചിൽ കോറ്റാത്തൂർ കൈതക്കോടിയും ജേതാക്കളായി. എ ബാച്ചിൽ കടുത്ത മത്സരത്തിനൊടുവിലാണ് മേലുകര മന്നം ട്രോഫി സ്വന്തമാക്കിയത്. തുടർച്ചയായ രണ്ടാം വർഷമാണ് മേലുകരയുടെ കിരീടനേട്ടം.
മേലുകര പള്ളിയോടം 4.32 സെക്കൻഡിൽ ഫിനിഷ് ചെയ്ത് ഒന്നാം സ്ഥാനത്തെത്തി. കോഴിപ്പുറം 4.3349 സെക്കൻഡിൽ രണ്ടാം സ്ഥാനവും ഇടശ്ശേരിമല കിഴക്ക് 4.3374 സെക്കൻഡിൽ മൂന്നാം സ്ഥാനവും മല്ലപ്പുഴശ്ശേരി 4.349 സെക്കൻഡിൽ നാലാം സ്ഥാനവും നേടി.
ബി ബാച്ചിൽ 4.42 സെക്കൻഡിൽ ഫിനിഷ് ചെയ്ത കോറ്റാത്തൂർ കൈതക്കോടി പള്ളിയോടമാണ് ജേതാക്കളായത്. ഇത് കോറ്റാത്തൂരിന്റെ 19-ാം കിരീടവും തുടർച്ചയായ മൂന്നാം വർഷത്തെ വിജയവുമാണ്. വന്മഴി 4.43 സെക്കൻഡിൽ രണ്ടാം സ്ഥാനവും തോട്ടപ്പുഴശ്ശേരി 4.44 സെക്കൻഡിൽ മൂന്നാം സ്ഥാനവും മംഗലം 4.45 സെക്കൻഡിൽ നാലാം സ്ഥാനവും നേടി.
തുടക്കം മുതൽ അവസാനം വരെ ഒരേ താളത്തിലും വേഗതയിലും പള്ളിയോടങ്ങൾ മുന്നേറിയതോടെ ഇഞ്ചോടിഞ്ച് പോരാട്ടമാണ് ആറന്മുളയിൽ അരങ്ങേറിയത്. മന്നം ട്രോഫിക്ക് പുറമെ മികച്ച സമയം കുറിച്ച വള്ളങ്ങൾക്കും മികച്ച രീതിയിൽ തുഴഞ്ഞവർക്കും മികച്ച പാട്ടിനും പള്ളിയോടങ്ങൾക്കും പുരസ്കാരങ്ങൾ നൽകും. സമ്മാനദാന ചടങ്ങോടെ ഇത്തവണത്തെ ആറന്മുള ഉത്രട്ടാതി ജലോത്സവത്തിനും സമാപനമാകും.
