അസം നിയമസഭാ തെരഞ്ഞെടുപ്പിന്റെ ഭാഗമായുള്ള പരസ്യ പ്രചാരണം ഇന്ന് അവസാനിക്കും. കോൺഗ്രസും ബിജെപിയും തമ്മിൽ ആരോപണ പ്രത്യോരോപണങ്ങളുമായി കടുത്ത പോരാട്ടമാണ് സംസ്ഥാനത്ത് നടക്കുന്നത്. മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമയ്ക്കെതിരെ ഉയരുന്ന ആരോപണങ്ങളും തെരഞ്ഞെടുപ്പിൽ മുഖ്യ ചർച്ചയാണ്.
ഹിമന്ത ബിശ്വ ശർമയ്ക്കെതിരെ ഗുരുതര ആരോപണങ്ങളുമായാണ് കോൺഗ്രസ് രംഗത്തെത്തിയത്. ഹിമന്തയുടെ ഭാര്യയ്ക്ക് മൂന്ന് രാജ്യങ്ങളിലായി പാസ്സ്പോർട്ടുകളുണ്ടെന്നും അനധികൃത ആസ്ഥിയുണ്ടെന്നുമായിരുന്നു കോൺഗ്രസിന്റെ ആരോപണം. മുഖ്യമന്ത്രിയുടെ ഭാര്യ റിനികി ഭൂയാൻ ശർമയ്‌ക്ക് യുഎഇ ഗോൾഡൻ കാർഡ്, ആൻ്റിഗ്വ ബാർബുഡ പാസ്‌പോർട്ട്, ഈജിപ്ഷ്യൻ പാസ്‌പോർട്ട് എന്നിവ കൈവശമുണ്ടെന്നാണ് ആരോപണം.
ഇന്ത്യ കണ്ട ഏറ്റവും അഴിമതി നിറഞ്ഞതും വെറുപ്പ് പ്രചരിപ്പിക്കുന്നതുമായ മുഖ്യമന്ത്രിയാണ് ഹിമന്തയെന്ന രാഹുൽ ഗാന്ധിയുടെ വിമർശനവും ഏറെ ചർച്ചയായി. അതേസമയം ആരോപണങ്ങൾക്ക് പിന്നിൽ പാക്കിസ്ഥാൻ ബന്ധമുണ്ടെന്ന വാദമാണ് ഹിമന്ത ബിശ്വ ശർമ ഉയർത്തുന്നത്. ഡിജിറ്റൽ കൃത്രിമത്വം നടത്തി നിർമ്മിച്ച രേഖകളാണ് കോൺഗ്രസ് പ്രചരിപ്പിക്കുന്നതെന്നും ഹിമന്ത ബിശ്വ ശർമ പറയുന്നു
