കൊച്ചി: മഹാരാജാസ് കോളജ് വിദ്യാര്‍ഥിയായിരുന്ന എസ്എഫ്ഐ നേതാവ് അഭിമന്യുവിനെ കൊലപ്പെടുത്തിയ കേസില്‍ നാലുമാസത്തിനകം വിചാരണ പൂര്‍ത്തിയാക്കി വിധി പറയണമെന്ന് ഹൈക്കോടതി. ഇതുസംബന്ധിച്ച് വിചാരണക്കോടതിയായ എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിക്ക് ഹൈക്കോടതി നിര്‍ദേശം നല്കി.
അഭിമന്യുവിന്റെ അമ്മ ഭൂപതിയുടെ ഹര്‍ജിയിലാണ് നിര്‍ദ്ദേശം. ഇനി സമയം നീട്ടി നൽകില്ലെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി. നേരത്തെ, കേസിൽ വിചാരണ നിർത്തിവെക്കണമെന്ന പ്രതികളുടെ അപ്പീൽ ഹൈക്കോടതി തള്ളിയിരുന്നു. പ്രധാന പ്രതി മുഹമ്മദ് അടക്കം അഞ്ച് പ്രതികളാണ് കോടതിയെ സമീപിച്ചത്.
2018 ജൂലൈ രണ്ടിനാണ് മഹാരാജാസ് കോളജില്‍ വെച്ച് അഭിമന്യു കൊലചെയ്യപ്പെട്ടത്. എസ്എഫ്ഐ യൂണിറ്റ് സെക്രട്ടറിയായിരുന്ന അഭിമന്യുവിനെ പോപ്പുലര്‍ ഫ്രണ്ട്, ക്യാമ്പസ് ഫ്രണ്ട് പ്രവര്‍ത്തകര്‍ കൊലപ്പെടുത്തിയെന്നാണ് കേസ്. 30 പ്രതികളാണുള്ളത്. ഇതില്‍ കുറ്റകൃത്യത്തില്‍ നേരിട്ട് പങ്കാളികളായ 16 പേര്‍ക്കെതിരേ 1500 പേജുള്ള കുറ്റപത്രമാണ് സമര്‍പ്പിച്ചിരിക്കുന്നത്.
കേസിൽ മുഖ്യപ്രതിയെ ഉള്‍പ്പെടെ പിടികൂടാത്തതില്‍ ആദ്യം വലിയ വിവാദമുയര്‍ന്നിരുന്നു. കോടതിയുടെ കസ്റ്റഡിയിലിരിക്കെ സുപ്രധാനമായ 11 രേഖകള്‍ കാണാതായെന്നും വിവരം പുറത്തു വന്നിരുന്നു. എട്ട് വര്‍ഷം കേസിന്റെ വിചാരണ നീണ്ടു പോയതിലടക്കം വലിയ വിമര്‍ശനങ്ങളും ഉയര്‍ന്നിരുന്നു.
