<strong>ഹൈദരാബാദ്</strong>: ഹൈദരാബാദിൽ ആസ്റ്റൺ മാർട്ടിൻ ആഡംബര കാർ ഇടിച്ച് യുവതി കൊല്ലപ്പെട്ട സംഭവത്തിൽ രാജ്യസഭാ എം.പി ലിംഗമനേനി രമേശിന്റെ മകനെതിരെ കേസ്. 21കാരനായ ലിംഗമനേനി സഞ്ജുഷിനെതിരെയാണ് പോലീസ് കേസെടുത്തത്. അമിതവേഗതയിലും അശ്രദ്ധമായും വാഹനമോടിച്ചതാണ് അപകടത്തിന് കാരണമെന്ന് വ്യക്തമായതിനെ തുടർന്നാണ് നടപടി. ആന്ധ്രാപ്രദേശ് ഉപമുഖ്യമന്ത്രി പവൻ കല്യാണിന്റെ ജനസേനാ പാർട്ടി എം.പിയും വ്യവസായിയുമാണ് ലിംഗമനേനി രമേശ്. ഓഗസ്റ്റ് 16നാണ് ഹൈദരാബാദിലെ മാധാപൂർ പ്രദേശത്തുള്ള ഇനോർബിറ്റ് മാളിന് സമീപം അപകടമുണ്ടായത്.
ഇനോർബിറ്റ് മാളിലെ ലൈഫ് സ്റ്റൈൽ വസ്ത്രവ്യാപാര ശാലയിൽ സെയിൽസ് വുമണായി ജോലി ചെയ്തിരുന്ന 26കാരിയായ ഭാരതി മുഖിയാണ് അപകടത്തിൽ മരണപ്പെട്ടത്.ഉച്ചയ്ക്ക് മൂന്ന് മണിയോടെ ഭാരതിയും സഹപ്രവർത്തകയായ പൂജ അശോക് അലോണും ചേർന്ന് ഉച്ചഭക്ഷണത്തിനായി പുറത്ത് പോയിരുന്നു. ഭക്ഷണം കഴിച്ച് ജോലിസ്ഥലത്തേക്ക് മടങ്ങുന്നതിനിടെ മാളിന് മുന്നിൽ വെച്ച് റോഡ് മുറിച്ചുകടക്കാൻ ശ്രമിച്ച ഭാരതിയെ സഞ്ജുഷ് ഓടിച്ചിരുന്ന ആസ്റ്റൺ മാർട്ടിൻ കാർ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ഭാരതിക്ക് കടുത്ത രക്തസ്രാവമുണ്ടായി. അപകടം നടന്ന ഉടൻ തന്നെ അതേ കാറിൽ ഭാരതിയെ ജൂബിലി ഹിൽസിലെ അപ്പോളോ ആശുപത്രിയിൽ എത്തിച്ചെങ്കിലും അതിനോടകം തന്നെ മരണം സംഭവിച്ചതായി ഡോക്ടർമാർ സ്ഥിരീകരിക്കുകയായിരുന്നു.
തുടർന്ന് ഭാരതിയുടെ സുഹൃത്ത് വിവരമറിയിച്ചതിനെ തുടർന്ന് സ്റ്റോർ മാനേജർ പോലീസിനെ ബന്ധപ്പെടുകയായിരുന്നു.സംഭവത്തിൽ അശ്രദ്ധമായും അമിതവേഗതയിലും വാഹനമോടിച്ച് മരണത്തിന് കാരണമായതിന് ഭാരതീയ ന്യായ സംഹിതയിലെ സെക്ഷൻ 106(1) പ്രകാരം കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. കേസിൽ സഞ്ജുഷിന് നോട്ടീസ് അയച്ചിട്ടുണ്ടെന്നും ജാമ്യം ലഭിക്കാവുന്ന കുറ്റമായതിനാലും ഏഴ് വർഷത്തിൽ താഴെ മാത്രം ശിക്ഷ ലഭിക്കാവുന്ന വകുപ്പായതിനാലും നിലവിൽ അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ലെന്നും പൊലീസ് വിശദമാക്കിയിട്ടുള്ളത്.
