
കൊല്‍ക്കത്ത: പശ്ചിമ ബംഗാള്‍ മുന്‍ മുഖ്യമന്ത്രി മമത ബാനര്‍ജിക്കെതിരെ സ്വമേധയാ കേസെടുത്ത് കൊല്‍ക്കത്ത പൊലീസ്. കല്‍ക്കട്ട ഹൈക്കോടതി ഉത്തരവ് ലംഘിച്ച് പൊതുയോഗം നടത്തിയതിനാണ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. തൃണമൂല്‍ ഛാത്ര പരിഷത്ത് സ്ഥാപക ദിന പരിപാടികള്‍ സംഘടിപ്പിക്കുന്നതിന് ചില മാനദണ്ഡങ്ങള്‍ കോടതി പുറപ്പെടുവിച്ചിരുന്നു. ഇത് ലംഘിച്ചതിനാണ് നടപടി. ഹാസ്റ്റിങ്സ് പൊലീസ് സ്റ്റേഷനില്‍ ബാനര്‍ജിക്കും പരിപാടിയുടെ സംഘാടകർക്കും എതിരെയാണ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. മധ്യ കൊല്‍ക്കത്തയിലെ കത്രീഡല്‍ റോഡിലാണ് യോഗം സംഘടിപ്പിച്ചത്.
വെള്ളിയാഴ്ച നടന്ന പരിപാടിയില്‍ മമത പങ്കെടുത്ത് സംസാരിച്ചിരുന്നു. പരിപാടി നടത്തുമ്പോള്‍ റോഡിന്റെ ഒരുവശം ഒഴിച്ചിടണമെന്ന് ഹൈക്കോടതി കര്‍ശന നിര്‍ദേശം നല്‍കിയിരുന്നു. ഇത് ലംഘിച്ച് ഇരുവശങ്ങളും തടസപ്പെടുത്തിയെന്നാണ് പൊലീസ് ആരോപിക്കുന്നത്. കോടതി പറഞ്ഞ സമയപരിധി കഴിഞ്ഞും പരിപാടി നീണ്ടുപോയെന്നും എഫ്ഐആറില്‍ പറയുന്നു.
പിന്നാലെ പ്രതികരണവുമായി മമത രംഗത്തെത്തി. തൃണമൂലിന്റെ ഭരണകാലത്ത് ജനങ്ങള്‍ക്ക് അനുകൂലമായ സമീപനമാണ് പൊലീസ് സ്വീകരിച്ചിരുന്നതെന്നും ബിജെപി അധികാരത്തില്‍ വന്നതിന് ശേഷം അതിനെ ക്രൂരമായ സംവിധാനമാക്കി മാറ്റിയെന്നും മമത ആരോപിച്ചു.
