കൊച്ചി: അഞ്ജലി നായർ എന്ന പേര് വോട്ടിങ് യന്ത്രത്തിൽ ഉൾപ്പെടുത്തണമെന്ന തൃപ്പൂണിത്തുറയിലെ എൻഡിഎ സ്ഥാനാർഥിയുടെ ആവശ്യം പരിഗണിക്കാൻ ഹൈക്കോടതി നിർദേശം. ജില്ലാ വരണാധികാരിക്കാണ് ജസ്റ്റിസ് പി.വി.കുഞ്ഞികൃഷ്ണൻ നിർദേശം നൽകിയിരിക്കുന്നത്. ശനിയാഴ്ച വരണാധികാരി മുമ്പാകെ ഹാജരാകാനും കോടതി അഞ്ജലി നായരോട് നിർദേശിച്ചിട്ടുണ്ട്. വോട്ടിങ് യന്ത്രത്തിൽ തന്റെ പേര് അഞ്ജലി പി.വി. എന്നാണു രേഖപ്പെടുത്തിയിരിക്കുന്നതതെന്നും ഇതു മാറ്റി അഞ്ജലി നായർ എന്നാക്കാൻ നിർദേശം നൽകണമെന്നും ആശ്യപ്പെട്ടാണ് എൻഡിഎ സ്ഥാനാർഥി ഹൈക്കോടതിയെ സമീപിച്ചത്.
സ്ഥാനാർഥി അവർ അറിയപ്പെടുന്ന പേരിൽ മത്സരിക്കുന്നത് അല്ലേ ജനാധിപത്യമെന്ന് കോടതി ചോദിച്ചു. മനസിലാക്കാൻ പറ്റാത്തതുകൊണ്ട് സ്ഥാനാർഥിക്ക് ഒരു വോട്ടു പോലും നഷ്ടമാകാൻ പാടില്ല എന്നാണ് അഭിപ്രായമെന്നും കോടതി പറഞ്ഞു. തുടർന്നാണ് അഞ്ജലിയുടെ അപേക്ഷ പരിഗണിക്കാൻ കോടതി നിര്ദേശിച്ചത്. തിരഞ്ഞെടുപ്പു പത്രികയിൽ താൻ അഞ്ജലി പി.വി. എന്ന പേരാണ് ഉപയോഗിച്ചിരിക്കുന്നതെങ്കിലും പൊതുജീവിതത്തിലും ചലച്ചിത്ര മേഖലയിലും തന്റെ പേര് അഞ്ജലി നായർ എന്നാണെന്ന് സ്ഥാനാർഥി ഹർജിയിൽ ചൂണ്ടിക്കാട്ടിയിരുന്നു.
തിരഞ്ഞെടുപ്പ് പ്രചാരണം നടത്തിയതും പോസ്റ്ററുകളടിച്ചതുമെല്ലാം ആ പേരിലാണ്. എന്നാൽ വോട്ടിങ് യന്ത്രത്തിൽ അഞ്ജലി പി.വി. എന്നാണുള്ളത്. ഇത് തനിക്ക് വോട്ടു ചെയ്യാനെത്തുന്നവരിൽ ആശയക്കുഴപ്പമുണ്ടാക്കുകയും അർഹമായ വോട്ട് നഷ്ടപ്പെടുത്തുകയും ചെയ്യും. പേര് അഞ്ജലി നായർ എന്നാക്കണമെന്ന് ആവശ്യപ്പെട്ട് ജില്ലാ വരണാധികാരിക്ക് അപേക്ഷ നൽകിയെങ്കിലും ഇത് പരിഗണിക്കപ്പെട്ടില്ലെന്നും അതിനാൽ കോടതിയെ സമീപിക്കുന്നു എന്നുമാണ് അഞ്ജലിയുടെ ഹർജിയിൽ പറയുന്നത്. തൃപ്പൂണിത്തുറയിൽ എൻഡിഎയുടെ സഖ്യകക്ഷിയായ ട്വന്റി 20യുടെ സ്ഥാനാർഥിയാണ് അഞ്ജലി നായർ. സിപിഎമ്മിന്റെ കെ.എൻ.ഉണ്ണികൃഷ്ണൻ ഇടതു സ്ഥാനാർഥിയും കോൺഗ്രസിന്റെ ദീപക് ജോയി യുഡിഎഫ് സ്ഥാനാർഥിയുമാണ്.
