ട്വന്റി20 പാർട്ടി വിട്ട അഖിൽ മാരാറിന്റെ ശബ്ദരേഖ ഫെയ്സ്ബുക്കിലൂടെ പുറത്തുവിട്ട് ട്വന്റി20 നേതൃത്വം. പാർട്ടിയിൽ തുടരണമെങ്കിൽ സ്ഥാനമാനങ്ങൾ ആവശ്യമാണെന്നും ദേശീയ പാർട്ടികളായ കോൺഗ്രസിനും ബിജെപിക്കും ഉള്ള വാല്യൂ ട്വന്റി20-യിൽ നിൽക്കുമ്പോൾ ലഭിക്കില്ലെന്നും അഖിൽ മാരാർ പറയുന്ന ഓഡിയോയിലാണ് പരാമർശങ്ങളുള്ളത്. കൊട്ടാരക്കര സീറ്റിൽ മത്സരിക്കാൻ വേണ്ടിയാണ് താൻ ട്വന്റി20-യിൽ ചേർന്നതെന്നും കേന്ദ്ര സർക്കാരിന് കീഴിലുള്ള ഏതെങ്കിലും ബോർഡുകളിൽ പദവികൾ ചോദിച്ചുവാങ്ങണമെന്നും ഓഡിയോയിൽ വ്യക്തമാക്കുന്നുണ്ട്.
ട്വന്റി20 രൂപീകർത്താവ് സാബു എം. ജേക്കബുമായുള്ള അഭിപ്രായ ഭിന്നതകളെ തുടർന്നാണ് തൃക്കാക്കര മണ്ഡലത്തിലെ സ്ഥാനാർത്ഥിയായിരുന്ന അഖിൽ മാരാർ പാർട്ടി വിട്ടത്. പ്രവർത്തന സ്വാതന്ത്ര്യമില്ലായ്മയും സീറ്റ് വാഗ്ദാനം നൽകി വഞ്ചിച്ചതുമാണ് പാർട്ടി വിടാൻ കാരണമെന്ന് അദ്ദേഹം ആരോപിച്ചിരുന്നു. ആദ്യം കൊട്ടാരക്കര സീറ്റും പിന്നീട് തൃപ്പൂണിത്തുറ സീറ്റും ഉറപ്പുനൽകിയ ശേഷം തൃക്കാക്കര നൽകി സാബു എം. ജേക്കബ് തന്നോട് അനീതി കാണിച്ചെന്നും, സ്വന്തം വ്യക്തിപരമായ നേട്ടങ്ങൾക്കായി മാത്രം പ്രവർത്തിക്കുന്ന പ്രസ്ഥാനമാണ് ട്വന്റി20 എന്നും അഖിൽ മാരാർ വിമർശിച്ചിരുന്നു.
