ഒക്ടോബർ മാസത്തെ സാമൂഹ്യ സുരക്ഷാ, ക്ഷേമനിധി പെൻഷനുകളുടെ വിതരണം ഈ മാസം 27-ന് ആരംഭിക്കുമെന്ന് ധനകാര്യമന്ത്രി കെ.എൻ ബാലഗോപാൽ അറിയിച്ചു. ഏകദേശം 62 ലക്ഷത്തോളം ഗുണഭോക്താക്കൾക്കായി 812 കോടി രൂപയാണ് സർക്കാർ അനുവദിച്ചിരിക്കുന്നത്.
ഓരോ ഗുണഭോക്താവിനും 1600 രൂപ വീതം ഈ വിതരണത്തിലൂടെ ലഭിക്കും. ഈ തുകയിൽ 26.62 ലക്ഷം പേരുടെ പെൻഷൻ തുക അവരുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് നേരിട്ട് എത്തും. ബാക്കിയുള്ള ഗുണഭോക്താക്കൾക്ക് സഹകരണ ബാങ്കുകൾ വഴിയാണ് പെൻഷൻ വീടുകളിൽ എത്തിച്ചു നൽകുക.
ദേശീയ പെൻഷൻ പദ്ധതിയിലെ കേന്ദ്ര വിഹിതം ലഭിക്കേണ്ട 8.46 ലക്ഷം പേർക്കുള്ള 24.21 കോടി രൂപയും സംസ്ഥാനം മുൻകൂറായി അനുവദിച്ചിട്ടുണ്ട്. ഈ തുക കേന്ദ്ര സർക്കാരിൻ്റെ പിഎഫ്എംഎസ് സംവിധാനം വഴിയാണ് ഗുണഭോക്താക്കളുടെ അക്കൗണ്ടുകളിൽ ക്രെഡിറ്റ് ചെയ്യുക. നിലവിലെ സർക്കാർ അധികാരത്തിൽ വന്ന ശേഷം ക്ഷേമ പെൻഷൻ വിതരണത്തിനായി മൊത്തം 43,653 കോടി രൂപയാണ് ചെലവിട്ടതെന്നും മന്ത്രി വ്യക്തമാക്കി.
