ശബരിമല സ്വർണക്കൊള്ളക്കേസിൽ മുഖ്യ പ്രതികളായ ഉണ്ണികൃഷ്ണൻ പോറ്റിയേയും മുരാരി ബാബുവിനേയും പത്തനംതിട്ട റാന്നി ജുഡീഷ്യൽ ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് കോടതി റിമാൻഡ് ചെയ്തു. റിമാൻഡിലായ മുരാരി ബാബു സമർപ്പിച്ച ജാമ്യ ഹർജി റാന്നി കോടതി പന്ത്രണ്ടാം തീയതി പരിഗണിക്കും.
മുൻ ദേവസ്വം പ്രസിഡന്റിനെ ഉടൻ കസ്റ്റഡിയിലെടുക്കും
കട്ടിലപ്പാളി കേസിൽ മൂന്നാം പ്രതിയായ മുൻ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റും കമ്മീഷണറുമായ എൻ. വാസുവിനെ അധികം വൈകാതെ എസ്.ഐ.ടി (പ്രത്യേക അന്വേഷണ സംഘം) കസ്റ്റഡിയിൽ എടുത്തേക്കും. ഹൈക്കോടതിയിൽ അന്തിമ റിപ്പോർട്ട് സമർപ്പിക്കാൻ രണ്ടാഴ്ച മാത്രമാണ് ഇനി അന്വേഷണ സംഘത്തിന് മുന്നിലുള്ളത്. അവസാന ഘട്ടത്തിൽ ശാസ്ത്രീയ തെളിവുകൾ ഉൾപ്പെടെ പരമാവധി വിവരങ്ങൾ ശേഖരിക്കാനാണ് എസ്.ഐ.ടി നീക്കം.
ഇതിനിടെ, ആറന്മുളയിലെ ദേവസ്വം സ്ട്രോങ്ങ് റൂമിൽ ജസ്റ്റിസ് കെ.ടി. ശങ്കരൻ നടത്തുന്ന പരിശോധന വരും ദിവസങ്ങളിലും തുടരും. ആറന്മുളയിലെ പരിശോധന പൂർത്തിയാക്കിയ ശേഷം നവംബർ 14-ന് വീണ്ടും ശബരിമല സന്നിധാനത്തെ സ്ട്രോങ്ങ് റൂമിലും പരിശോധന നടത്തും.
