
ശബരിമല സ്വർണക്കൊള്ള കേസിൽ അറസ്റ്റിലായി പൂജപ്പുര ജില്ലാ ജയിലിൽ റിമാൻഡിൽ കഴിയുന്ന മുൻ ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ്. പ്രശാന്തിനെ പനി ബാധിച്ചതിനെ തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തലയ്ക്ക് അകത്തു ബ്ലീഡിങ് ആയതിനെ തുടർന്ന് മെഡിക്കൽ കോളേജിലെ ജെറിയാട്രിക് വാർഡിലേക്ക് പിഎസ് പ്രശാന്തിനെ മാറ്റി. നിലവിൽ വിദഗ്ധ ഡോക്ടർമാരുടെ നിരീക്ഷണത്തിൽ അദ്ദേഹത്തിന് മറ്റ് ആവശ്യമായ പരിശോധനകൾ നടത്തിവരികയാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.
ഹൈക്കോടതിയുടെ മുൻകൂർ അനുമതിയില്ലാതെ 2025-ൽ ദ്വാരപാലക പാളികൾ സ്വർണ്ണം പൂശാൻ പുറത്തേക്ക് കൊണ്ടുപോയതിൽ പങ്കുണ്ടെന്ന് കണ്ടെത്തിയാണ് സ്പെഷ്യൽ ഇൻവെസ്റ്റിഗേഷൻ ടീം (എസ്ഐടി) പ്രശാന്തിനെ അറസ്റ്റ് ചെയ്തത്. 2019-ൽ കൊണ്ടുപോയി സ്വർണ്ണം പൂശിയ പാളികൾക്ക് ചുരുങ്ങിയ കാലയളവിനുള്ളിൽ ശോഭ നശിച്ചുവെന്ന കാര്യം ബോർഡ് അധികൃതർ ബോധപൂർവ്വം മറച്ചുവെച്ചു എന്നാണ് അന്വേഷണ സംഘത്തിന്റെ പ്രധാന കണ്ടെത്തൽ. ഈ വീഴ്ചകൾ അന്വേഷിക്കാതെ വീണ്ടും അതേ വ്യക്തിക്ക് തന്നെ പാളികൾ കൈമാറിയതിൽ വലിയ ഗൂഢാലോചനയുണ്ടെന്നാണ് എസ്ഐടി ഹൈക്കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ വ്യക്തമാക്കുന്നത്.
