തിരുവനന്തപുരം: ശബരിമലയിലെ തന്ത്രി സ്ഥാനത്ത് നിന്ന് ഒഴിവാക്കണമെന്ന ആവശ്യവുമായി തന്ത്രി കണ്ഠര് രാജീവര് ദേവസ്വം ബോർഡിന് കത്ത് നൽകി. തന്ത്രി പദവിയിൽ നിന്ന് തന്നെ ഒഴിവാക്കണമെന്നും, മേൽശാന്തി തിരഞ്ഞെടുപ്പ് അഭിമുഖ ബോർഡിൽ നിന്ന് പിൻവാങ്ങാൻ അനുവദിക്കണമെന്നും അദ്ദേഹം കത്തിൽ ആവശ്യപ്പെട്ടിട്ടുണ്ട്. തനിക്കു പകരം മകൻ ബ്രഹ്മദത്തനെ തന്ത്രിയായി നിയമിക്കണമെന്ന ആവശ്യവും കത്തിൽ ഉന്നയിച്ചിട്ടുണ്ട്.
എന്നാൽ, വിഷയം ഹൈക്കോടതിയുടെ അനുമതിയോടെ മാത്രമേ പരിഗണിക്കാനാകൂ എന്നാണ് ദേവസ്വം ബോർഡിന്റെ നിലപാട്. ഈ മണ്ഡലകാലത്ത് തന്ത്രി ചുമതല നിർവഹിക്കേണ്ടിയിരുന്നത് കണ്ഠര് രാജീവരായിരുന്നു. ഇതിനിടെയാണ് തന്ത്രി സ്ഥാനത്ത് നിന്ന് പിന്മാറാനുള്ള ആവശ്യം അദ്ദേഹം മുന്നോട്ടുവെച്ചത്.
സ്വർണക്കൊള്ള കേസിൽ കണ്ഠര് രാജീവർ പ്രതിയായതിന് പിന്നാലെയാണ് ഈ നീക്കം ഉണ്ടായിരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട തുടർനടപടികൾ ഹൈക്കോടതിയുടെ നിർദേശങ്ങൾക്കനുസരിച്ചായിരിക്കും സ്വീകരിക്കുക.
