ദുബായ്: മേഖലയിലെ ഭൗമരാഷ്ട്രീയ സാഹചര്യങ്ങൾ കണക്കിലെടുത്ത് വിമാന സർവീസുകൾ സുഗമമാക്കുന്നതിനായി യുഎഇ സേഫ് എയർ കോറിഡോറുകൾ സജ്ജമാക്കി. മറ്റ് പല വ്യോമപാതകളിലും നിയന്ത്രണങ്ങൾ നിലനിൽക്കുമ്പോഴും, അത്യാധുനിക സുരക്ഷാ സംവിധാനങ്ങളിലൂടെ വിമാന ഗതാഗതം ഉറപ്പാക്കാനാണ് യുഎഇയുടെ നീക്കം.
പ്രത്യേകം നിശ്ചയിച്ചിട്ടുള്ള സുരക്ഷിത പാതകളിലൂടെ വിമാനങ്ങളെ കടത്തിവിടുന്ന സംവിധാനമാണിത്. യുദ്ധമോ മറ്റ് സുരക്ഷാ ഭീഷണികളോ നിലനിൽക്കുന്ന മേഖലകൾക്ക് മുകളിലൂടെയുള്ള പറക്കൽ ഒഴിവാക്കി, സുരക്ഷിതമെന്ന് അധികൃതർ വിലയിരുത്തിയ പ്രത്യേക പാതകളിലൂടെ വിമാനങ്ങൾ സഞ്ചരിക്കുന്നു. നിലവിലെ ക്രമീകരണമനുസരിച്ച് മണിക്കൂറിൽ 48 സർവീസുകൾ വരെ നടത്താൻ സാധിക്കുമെന്ന് യുഎഇ സാമ്പത്തിക മന്ത്രി അബ്ദുള്ള ബിൻ തൗഖ് അൽ മർറി അറിയിച്ചു.
സുരക്ഷാ സാഹചര്യങ്ങൾ വിലയിരുത്തി ഇത് വർദ്ധിപ്പിക്കാനും സാധ്യതയുണ്ട്. അയൽരാജ്യങ്ങളുമായും രാജ്യാന്തര സിവിൽ ഏവിയേഷൻ ഓർഗനൈസേഷനുമായും സഹകരിച്ചാണ് ഈ അടിയന്തര പാതകൾ തുറന്നിരിക്കുന്നത്. സാറ്റലൈറ്റ് നാവിഗേഷൻ, എഡിഎസ്-ബി സർവൈലൻസ്, റഡാർ, വിമാനങ്ങളിലെ കൊളീഷൻ അവോയിഡൻസ് സിസ്റ്റം എന്നിവ ഉപയോഗിച്ച് ഓരോ വിമാനത്തെയും തത്സമയം നിരീക്ഷിക്കുന്നു. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉപയോഗിച്ച് കാലാവസ്ഥയും സുരക്ഷാ ഭീഷണികളും വിശകലനം ചെയ്താണ് പാതകൾ നിശ്ചയിക്കുന്നത്.
യാത്രക്കാരുടെ ശ്രദ്ധക്ക്
സുരക്ഷിത പാതകളിലൂടെ മാത്രം സഞ്ചരിക്കേണ്ടി വരുന്നതിനാൽ ചില യാത്രകൾക്ക് സാധാരണയേക്കാൾ കൂടുതൽ സമയമെടുത്തേക്കാം. സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി വിമാനങ്ങൾ തമ്മിലുള്ള അകലം വർദ്ധിപ്പിക്കാനും സാധ്യതയുണ്ട്. ഓരോ വിമാനക്കമ്പനികളും അവരുടെ സുരക്ഷാ മാനദണ്ഡങ്ങൾ കൂടി പരിശോധിച്ച ശേഷമായിരിക്കും സർവീസുകൾ നടത്തുക. ഭൗമരാഷ്ട്രീയ പിരിമുറുക്കങ്ങൾക്കിടയിലും വിമാന ഗതാഗതം പൂർണ്ണമായും തടസ്സപ്പെടാതെ നിലനിർത്താൻ ഈ സംവിധാനം സഹായിക്കുന്നു.
