
ഡൽഹി: ചൈനയുമായുള്ള കേന്ദ്ര സർക്കാരിന്റെ ഉഭയകക്ഷി ചർച്ചകളെ രൂക്ഷമായി വിമർശിച്ച് കോൺഗ്രസ്. ലഡാക്കിലെയും അരുണാചൽ പ്രദേശിലെയും ചൈനീസ് കടന്നുകയറ്റങ്ങളോട് കേന്ദ്ര സർക്കാർ മൃദുസമീപനം സ്വീകരിക്കുന്നത് എന്തിനാണെന്ന് വ്യക്തമാക്കണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് കോൺഗ്രസ് നാല് ചോദ്യങ്ങൾ ഉന്നയിച്ചു. എ.ഐ.സി.സി ജനറൽ സെക്രട്ടറി (കമ്മ്യൂണിക്കേഷൻസ്) ജയറാം രമേശാണ് ഇത് സംബന്ധിച്ച് പ്രസ്താവന പുറത്തിറക്കിയത്.
2020 ജൂൺ 19-ന് ഗൽവാൻ താഴ്വരയിലെ 20 ഇന്ത്യൻ സൈനികരുടെ വീരമൃത്യുവിന് പിന്നാലെ ചൈനയ്ക്ക് നൽകിയ ‘ക്ലീൻ ചിറ്റ്’ ഇന്ത്യയുടെ നയതന്ത്ര നിലപാടിനെ ദുർബലപ്പെടുത്തിയോ എന്ന് കോൺഗ്രസ് ചോദിച്ചു. കിഴക്കൻ ലഡാക്കിലെ പരമ്പരാഗത പട്രോളിംഗ് അവകാശങ്ങൾ ഇന്ത്യ അടിയറവ് വെച്ചുവെന്നും അരുണാചൽ പ്രദേശിൽ പേരുകൾ മാറ്റിയും ബ്രഹ്മപുത്ര നദിയിൽ ഡാം നിർമ്മിച്ചും ചൈന കടന്നുകയറ്റം തുടരുകയാണെന്നും പാർട്ടി ആരോപിച്ചു
‘ഓപ്പറേഷൻ സിന്ദൂർ’ സമയത്ത് പാകിസ്ഥാന് ചൈന നൽകിയ സൈനിക പിന്തുണയെയും ചൈനയുമായുള്ള ഇന്ത്യയുടെ വ്യാപാരക്കമ്മി 112.6 ബില്യൺ ഡോളറായി ഉയർന്നതിനെയും കോൺഗ്രസ് ചോദ്യം ചെയ്തു. ഇത് ഇന്ത്യയിലെ ചെറുകിട-ഇടത്തരം സംരംഭങ്ങളെ തകർത്തുവെന്നും ചൈനയുമായുള്ള ബന്ധം സാധാരണ നിലയിലാക്കുന്നതിന്റെ മറവിൽ പ്രധാനമന്ത്രി അടിയറവ് പറയുകയാണ് ചെയ്യുന്നതെന്നും കോൺഗ്രസ് കുറ്റപ്പെടുത്തി.
