തിരുവനന്തപുരം: സംസ്ഥാനത്ത് തുടരുന്ന രൂക്ഷമായ വൈദ്യുതി പ്രതിസന്ധി പരിഹരിക്കാൻ പുറത്തുനിന്ന് വൈദ്യുതി വാങ്ങാൻ കെഎസ്ഇബിക്ക് റെഗുലേറ്ററി കമ്മീഷന്റെ അനുമതി. യൂണിറ്റിന് പരമാവധി 10 രൂപ വരെ നൽകി 250 മെഗാവാട്ട് വൈദ്യുതി വാങ്ങാനാണ് അനുമതി ലഭിച്ചിരിക്കുന്നത്. മെയ് 15 വരെയുള്ള കാലയളവിലേക്കാണ് ഈ താത്കാലിക ക്രമീകരണം. വാങ്ങുന്ന വൈദ്യുതിയുടെ അളവും നിരക്കും സംബന്ധിച്ച വിവരങ്ങൾ ഓരോ ആഴ്ചയും കമ്മീഷനെ അറിയിക്കണമെന്ന നിബന്ധനയും ഏർപ്പെടുത്തിയിട്ടുണ്ട്.
സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ലോഡ് റെസ്ട്രിക്ഷൻ എന്ന പേരിൽ നടപ്പിലാക്കി വരുന്ന അപ്രഖ്യാപിത വൈദ്യുതി നിയന്ത്രണങ്ങൾക്ക് ഇതോടെ കുറവുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു. കനത്ത ചൂട് കാരണം വൈദ്യുതി ഉപഭോഗം റെക്കോർഡ് നിലയിലെത്തിയതോടെ വടക്കൻ ജില്ലകളിലടക്കം പലയിടത്തും വൈദ്യുതി തടസ്സപ്പെടുന്നത് പതിവായിരുന്നു. ഔദ്യോഗികമായി ലോഡ് ഷെഡിങ് പ്രഖ്യാപിച്ചിട്ടില്ലെന്നും വർധിച്ച ഉപഭോഗം നിയന്ത്രിക്കാനുള്ള ക്രമീകരണങ്ങൾ മാത്രമാണ് നിലവിൽ നടക്കുന്നതെന്നുമാണ് ബോർഡിന്റെ വിശദീകരണം.
