Home » Blog » kerala Max » വീണ്ടും നിയമന വിവാദത്തിൽ തമിഴ്‌നാട് സർക്കാർ; സിനിമാ നിർമ്മാതാവിനെ ഡൽഹിയിലെ പ്രത്യേക പ്രതിനിധിയാക്കി
Screenshot_20260626_201938

വീണ്ടും നിയമന വിവാദത്തിൽ തമിഴ്നാട്. ചലച്ചിത്ര നിര്‍മ്മാതാവ് വെങ്കട്ട് കെ നാരായണയെ തമിഴ്‌നാട് സര്‍ക്കാരിന്റെ ഡല്‍ഹിയിലെ പ്രത്യേക പ്രതിനിധി ആയി നിയമിച്ചു. മുഖ്യമന്ത്രി ജോസഫ് വിജയ് ഏറ്റവുമൊടുവില്‍ അഭിനയിച്ച ജനനായകന്‍ എന്ന സിനിമയുടെ നിര്‍മ്മാതാവാണ് വെങ്കട്ട്. ഒരു വര്‍ഷത്തേക്കാണ് നിയമനമെന്ന് ചീഫ് സെക്രട്ടറി എം സായ് കുമാര്‍ പറഞ്ഞു. ജൂണ്‍ 23-നാണ് നിയമന ഉത്തരവ് പുറത്തിറങ്ങിയത്. വെങ്കട്ട് നാരായണയ്ക്കുളള നിബന്ധനകളും വ്യവസ്ഥകളും പിന്നീട് പുറപ്പെടുവിക്കുമെന്ന് ചീഫ് സെക്രട്ടറി അറിയിച്ചു. തെരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെ സര്‍ക്കാര്‍ രൂപീകരിക്കാന്‍ അവകാശവാദം ഉന്നയിച്ച് വിജയ് ഗവര്‍ണറുമായി കൂടിക്കാഴ്ച്ച നടത്തുമ്പോള്‍ വെങ്കട്ട് നാരായണയും കൂടെയുണ്ടായിരുന്നു.

അടുത്തിടെ മലയാളത്തില്‍ പുറത്തിറങ്ങിയ ‘ബാലന്‍ ദി ബോയ്’ എന്ന സിനിമയുടെ സഹനിര്‍മ്മാതാവ് കൂടിയാണ് വെങ്കട്ട് കെ നാരായണ.തമിഴ്‌നാട്ടില്‍ ടിവികെ അധികാരത്തിലെത്തുമെന്ന് പ്രവചിച്ച ജോത്സ്യന് വിജയ്‌യുടെ ഓഫീസില്‍ നിയമനം നല്‍കിയതും വിവാദമായിരുന്നു. രാധന്‍ പണ്ഡിറ്റ് വെട്രിവേല്‍ എന്നയാളെ മുഖ്യമന്ത്രിയുടെ ഓഫീസില്‍ പ്രത്യേക ഓഫീസറായായിരുന്നു നിയമിച്ചത്. നടപടിയില്‍ സഖ്യകക്ഷികള്‍ക്കുളളില്‍ നിന്നുതന്നെ വിമര്‍ശനം ഉയര്‍ന്നതോടെ തീരുമാനം റദ്ദാക്കേണ്ടിവന്നു ടിവികെ സര്‍ക്കാരിന്. വിജയ്‌യുടെ സത്യപ്രതിജ്ഞാ ചടങ്ങ് മാറ്റിവയ്ക്കാന്‍ നിര്‍ദേശിച്ചത് ഈ ജോത്സ്യനാണെന്ന റിപ്പോര്‍ട്ടും അതിനിടെ പുറത്തുവന്നിരുന്നു.

ഇയാള്‍ പാര്‍ട്ടിയുടെ വക്താവാണെന്നും ആ പദവിക്ക് തടസമില്ലെന്നും ടിവികെ നേതാവ് സി ടി നിര്‍മ്മല്‍ കുമാര്‍ ആദ്യം പ്രതികരിച്ചിരുന്നു. എന്നാല്‍ കോണ്‍ഗ്രസുള്‍പ്പെടെ വിഷയത്തില്‍ അതൃപ്തി രേഖപ്പെടുത്തി. ഒരു ജോത്സ്യന് എന്തിനാണ് കാബിനറ്റ് പദവിയെന്ന് എംപി ശശികാന്ത് സെന്തില്‍ ചോദിച്ചു. യുവാക്കള്‍ക്ക് എന്ത് സന്ദേശമാണ് നല്‍കുന്നതെന്ന് ഡിഎംഡികെ നേതാവ് പ്രേമലത വിജയകാന്തും ചോദിച്ചിരുന്നു. ഇതോടെയാണ് നടപടി റദ്ദാക്കിയത്. തമിഴ്‌നാട്ടിലെ രാഷ്ട്രീയ നേതാക്കളുമായി അടുത്ത ബന്ധമുളളയാളാണ് രാധന്‍ പണ്ഡിറ്റ് വെട്രിവേല്‍. മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ വിശ്വസ്തനായിരുന്ന അദ്ദേഹം എഐഎഡിഎംകെ കാലത്തെ പല പ്രധാന തീരുമാനങ്ങളിലും നിര്‍ണായക സ്വാധീനം ചെലുത്തിയിരുന്നു.