
തിരുവനന്തപുരം: മാസപ്പടിക്കേസിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ നിർണായക നീക്കം. ടി. വീണയിൽ നിന്നും പിടിച്ചെടുത്ത രേഖകളുടെ ഫോറൻസിക് പരിശോധനകൾക്കായി കോടതിയെ സമീപിക്കാനാണ് ഇഡിയുടെ തീരുമാനം. ഭാവിയിൽ കുറ്റപത്രവുമായി കോടതിയിൽ എത്തുമ്പോൾ പിടിച്ചെടുത്ത രേഖകളുടെയും കയ്യക്ഷരത്തിന്റെയും ആധികാരികതയും വിശ്വാസ്യതയും സ്ഥാപിക്കേണ്ടതുണ്ട്. ഇതിനായി നിയമോപദേശം തേടിയിട്ടുള്ള ഇഡി, ഡയറി എഴുതിയത് വീണ തന്നെയാണ് എന്ന് ശാസ്ത്രീയമായി തെളിയിക്കാനാണ് കോടതിയുടെ അനുമതിയോടെ ഫൊറൻസിക് പരിശോധന നടത്തുന്നത്.
വീണയുടെ വീട്ടിൽ നടത്തിയ പരിശോധനയിൽ കണ്ടെടുത്ത ഒമ്പത് പേജുകളുള്ള ചുവന്ന പുറംചട്ടയുള്ള ഡയറിയും ഐഫോണും ഉൾപ്പെടെയുള്ള തെളിവുകളാണ് കയ്യെഴുത്ത് പരിശോധനയ്ക്കായി അയക്കുന്നത്. ആരിൽ നിന്നൊക്കെ പണം കൈപ്പറ്റിയിട്ടുണ്ടെന്നത് സംബന്ധിച്ച വിവരങ്ങൾ ഈ ഡയറിയിലുണ്ടെന്നാണ് ഇഡി കണ്ടെത്തിയിട്ടുള്ളത്. ഈ തെളിവുകളുടെ അടിസ്ഥാനത്തിലാണ് പിണറായി വിജയൻ, മുഹമ്മദ് റിയാസ്, അദ്ദേഹത്തിന്റെ സുഹൃത്തുക്കൾ എന്നിവരിലേക്കും അന്വേഷണം വ്യാപിപ്പിച്ചത്.
