
തിരുവനന്തപുരം: ചിറയിൻകീഴിലെ വിവാദത്തിന് പിന്നാലെ പാളയം പ്രദീപിനെ അഡീഷണൽ പി എ ആയി നിയമിക്കാൻ കത്ത് നൽകിയ രമ്യ ഹരിദാസ് എം എൽ എയുടെ നടപടിക്കെതിരെ സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണനും രംഗത്ത്. രമ്യ ഹരിദാസ് നൽകിയ കത്ത് തനിക്ക് കിട്ടിയിട്ടില്ലെന്ന് സ്പീക്കർ അറിയിച്ചു. സ്പീക്കറുടെ ഓഫീസ് കക്ഷി അല്ലാതിരുന്നിട്ടും കക്ഷി ആക്കാൻ ശ്രമിക്കരുതെന്ന് രമ്യയോട് സംസാരിച്ചെന്നും ഇക്കാര്യത്തിൽ ശക്തമായ നിലപാടാണെന്നും തിരുവഞ്ചൂർ വ്യക്തമാക്കി.
രമ്യ ഹരിദാസ് ഉൾപ്പെട്ട ചിറയിൻകീഴ് കയ്യാങ്കളിയുടെ പേരിൽ പാർട്ടി സസ്പെൻഡ് ചെയ്ത പാളയം പ്രദീപിനെ മുൻകാല പ്രാബല്യത്തോടെ അഡീഷണൽ സ്റ്റാഫാക്കണമെന്നാവശ്യപ്പെട്ട് കത്ത് നൽകുകയായിരുന്നു എം എൽ എ. ഈ കത്തിനെതിരെയാണ് തിരുവഞ്ചൂർ രൂക്ഷമായ വിമർശനം നടത്തിയത്. സ്പീക്കറുടെ ഓഫീസിനെ സംശയത്തിൽ ആക്കുന്ന ഇടപെടൽ അംഗീകരിക്കില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.
“സ്പീക്കറുടെ ഓഫീസിൻറെ ഇൻഡിപെൻഡൻസിനെ ചോദ്യം ചെയ്യാൻ പാടില്ല. വിവാദത്തിലേക്ക് സ്പീക്കറുടെ ഓഫീസിനെ വലിച്ചിഴയ്ക്കരുത്. നിയമപരമായ പരിഹാരം ഉണ്ടാക്കുന്നതിന് മറ്റു മാർഗ്ഗങ്ങളുണ്ട്. സ്പീക്കറുടെ ഓഫീസിനെ തെറ്റിദ്ധരിപ്പിക്കുന്ന വിധത്തിൽ ഒന്നുമുണ്ടാകരുത്.” – തിരുവഞ്ചൂർ ആവശ്യപ്പെട്ടു.
