
ന്യൂഡൽഹി: 2029-ലെ ലോക്‌സഭാ തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് ദേശീയതലത്തിൽ പുതിയ മൂന്നാം മുന്നണി രൂപീകരിക്കാൻ ഡി.എം.കെയും (DMK) ആം ആദ്മി പാർട്ടിയും (AAP) കോക്രോച്ച് ജനതാ പാർട്ടിയും (CJP) ഒന്നിക്കുന്നതായി സൂചന. ഇന്ത്യ സഖ്യത്തിലെ ഭിന്നതകൾ രൂക്ഷമായതിനെ തുടർന്നാണ് ഈ പ്രമുഖ പാർട്ടികൾ പുതിയ രാഷ്ട്രീയ സഖ്യത്തിനായി നീക്കം ശക്തമാക്കുന്നത്.
നീറ്റ് പരീക്ഷാ ക്രമക്കേടുകൾക്കെതിരെ ഡൽഹിയിൽ നടന്ന വിദ്യാർത്ഥി-യുവജന പ്രക്ഷോഭങ്ങൾക്ക് നേതൃത്വം നൽകി ശ്രദ്ധനേടിയ കോക്രോച്ച് ജനതാ പാർട്ടി (സി.ജെ.പി) പൂർണ്ണമായി തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്ക് കടക്കാനുള്ള ശ്രമത്തിലാണ്. സി.ജെ.പി സ്ഥാപകൻ അഭിജീത് ദീപ്‌കെ, മുൻപ് ആം ആദ്മി പാർട്ടിയുടെ സോഷ്യൽ മീഡിയ വിഭാഗത്തിലും ഡൽഹി സർക്കാരിൽ വിദ്യാഭ്യാസവകുപ്പ് കമ്മ്യൂണിക്കേഷൻ ഉപദേഷ്ടാവായും പ്രവർത്തിച്ച് പരിചയമുള്ളയാളാണ്.
അടുത്തിടെ, മാധ്യമ ചർച്ചകളിൽ എം.കെ. സ്റ്റാലിൻ, പിണറായി വിജയൻ, അരവിന്ദ് കെജ്‌രിവാൾ എന്നിവരെ മികച്ച ഭരണാധികാരികളായി ദീപ്‌കെ പരാമർശിച്ചതോടെയാണ് ഇവർ ഒന്നിക്കുന്ന മുന്നണി ചർച്ചകൾ സജീവമായത്.
