Home » Blog » Kerala » ‘രാഷ്ട്രീയ ചെറ്റത്തരം’ എന്നാണ് പറഞ്ഞത്; ജി.സുധാകരനെ ഞാൻ ‘ചെറ്റ’ എന്നു വിളിച്ചിട്ടില്ല; പിണറായി
4

തൊടുപുഴ : ഒരു ചോദ്യം ചോദിക്കാനുണ്ടെന്ന് ആവേശത്തോടെ പ്രതികരിച്ച പ്രവർത്തകനോട് ‘വീട്ടിൽ പോയി ചോദിച്ചാൽ മതി’ എന്നു പ്രസംഗത്തിനിടെ പറഞ്ഞതിനോട് പ്രതികരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ഓരോ കാര്യത്തിലും പാലിക്കേണ്ട മര്യാദയുണ്ടെന്നും ആ മര്യാദ പാലിക്കാതിരുന്നാൽ പ്രതികരണം സ്വാഭാവികമായും ഉണ്ടാകുമെന്നും മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

അയാൾ എന്നെയോ എൽഡിഎഫിനെയോ എതിർക്കാൻ വന്നതല്ല. ചില പ്രത്യേക ആവേശക്കാർ ഉണ്ടാകുമല്ലോ? പലതരത്തിലാണല്ലോ ആവേശം വരുന്നത്. അതിന്റെ ഭാഗമായി ചോദിക്കുന്ന ചോദ്യമാണത്. ചോദ്യം ചോദിക്കാൻ വാർത്താ സമ്മേളനമല്ല നടന്നത്. പൊതുയോഗത്തിന് അതിന്റേതായ മര്യാദയുണ്ട്. ഇഷ്ടമില്ലാത്തവർ കേൾക്കേണ്ട. ഇഷ്ടമുള്ളവർ കേട്ടാൽ മതി. യോഗം കലക്കുന്നതിനുള്ള നടപടി സ്വീകരിക്കാൻ പാടില്ല. സമനില തെറ്റുന്നത് ആർക്കാണെന്ന് ജനം കാണുന്നുണ്ടെന്നും തനിക്ക് സമനില തെറ്റേണ്ട കാര്യമില്ലെന്നും പ്രതിപക്ഷ വിമർശനത്തിന് മറുപടിയായി മുഖ്യമന്ത്രി പറഞ്ഞു.

സർക്കാർ എല്ലാ ഘട്ടത്തിലും അതിജീവിതകളോടൊപ്പമായിരുന്നു എന്നും ആരായിരുന്നു അവനോടൊപ്പമെന്നും മുഖ്യമന്ത്രി ചോദിച്ചു. പ്രതിപക്ഷം കുറ്റവാളിയെ പവിത്രീകരിക്കാനും സംരക്ഷിക്കാനും ശ്രമിച്ചു. പ്രതിപക്ഷ സൈബർപട അവൾക്കെതിരെ വിമർശനം അഴിച്ചുവിട്ടു. അതിജീവിത പോസ്റ്റിട്ടതുകൊണ്ടല്ല കപ്പുമായി പോയത്. കപ്പ് കണ്ടപ്പോൾ മാധ്യമങ്ങൾ ഫോട്ടോ എടുത്തു. അത് യാദൃച്ഛികമാണ്. അതിനർഥം അവളോടുള്ള സമീപനത്തിൽ മാറ്റം വന്നെന്നല്ല. അവളോടൊപ്പം നിൽക്കുന്നത് നിലപാടിന്റെ ഭാഗമായാണ്. ഗണേഷിന്റെ കുടുംബത്തിൽ പ്രശ്നങ്ങളുണ്ടായി. അവർ അത് പരിഹരിച്ചു. പിന്നെ എന്തിനാണ് ഇടപെടുന്നതെന്നും മുഖ്യമന്ത്രി ചോദിച്ചു.

ജി.സുധാകരനെ ഞാൻ ചെറ്റ എന്നു വിളിക്കണമെന്ന് മാധ്യമങ്ങൾ ആഗ്രഹിച്ചിരുന്നു. പക്ഷേ, ഞാൻ വിളിച്ചിട്ടില്ല. ‘രാഷ്ട്രീയ ചെറ്റത്തരം’ എന്നാണ് പറഞ്ഞത്. ‘ചെറ്റത്തരം’ എന്നാണ് അശ്ലീലമായി മാറിയതെന്ന് അറിയില്ല. സാധാരണ പറയുന്ന വാക്കാണത്. നിലപാടുകളിൽ സുധാകരൻ വഞ്ചനയാണ് കാണിച്ചത്. എല്ലാ മണ്ഡലങ്ങളിലും ഡീൽ ആണെന്നാണ് പ്രതിപക്ഷം പറയുന്നത്. പാലക്കാട്ടെ സിപിഎം സ്ഥാനാർഥി മുസ്ലീം നാമധാരി ആയതിനാലാണോ ഡീൽ എന്നു പറയുന്നത്. 1996ൽ എൽ‍ഡിഎഫ് സ്ഥാനാർഥിയായി പാലക്കാട് ജയിച്ചത് നൗഷാദാണ്. ഇന്ന് പാലക്കാട്ടെ പ്രധാന നേതാവാണ്. ഇതൊക്കെ എങ്ങനെയാണ് ബിജെപിയുമായുള്ള ഡീൽ ആകുന്നതെന്നും പിണറായി ചോദിച്ചു.