Home » Blog » Kerala » രാജസ്ഥാനിലെ സർക്കാർ ആശുപത്രികളിൽ മാതൃമരണങ്ങൾ വർധിക്കുന്നു; ഒരാഴ്ചയ്ക്കിടെ ഒമ്പത് ജീവനുകൾ നഷ്ടമായി
images (94)

ജയ്പൂർ: രാജസ്ഥാനിലെ സർക്കാർ ആശുപത്രികളിൽ പ്രസവശേഷം അമ്മമാർ മരണപ്പെടുന്ന സംഭവങ്ങൾ സംസ്ഥാനത്ത് വലിയ ആശങ്കയും പ്രതിഷേധവും ഉയർത്തുന്നു. കഴിഞ്ഞ മെയ് മാസം മുതൽ ഇതുവരെ സംസ്ഥാനത്ത് 18 സ്ത്രീകളാണ് പ്രസവത്തെത്തുടർന്ന് മരിച്ചത്. ഇതിൽ ഒൻപത് മരണങ്ങളും കഴിഞ്ഞ ഒരാഴ്ചയ്ക്കുള്ളിൽ ഭിൽവാര, ബൻസ്വാര ജില്ലകളിലെ സർക്കാർ ആശുപത്രികളിലാണ് റിപ്പോർട്ട് ചെയ്തത്. ശസ്ത്രക്രിയയ്ക്കുശേഷം വൃക്ക തകരാറിലായ ഏഴ് സ്ത്രീകൾ നിലവിൽ ഡയാലിസിസിലാണ്.

 

ഭിൽവാരയിലെ മഹാത്മാഗാന്ധി ആശുപത്രിയിൽ പ്രസവശസ്ത്രക്രിയയ്ക്കു വിധേയരായ അഞ്ച് സ്ത്രീകളാണ് വെറും ആറ് ദിവസത്തിനുള്ളിൽ മരണപ്പെട്ടത്. ശസ്ത്രക്രിയയ്ക്കുശേഷം ആരോഗ്യനില ഗുരുതരമായതിനെത്തുടർന്ന് ഇവരെ തീവ്രപരിചരണ വിഭാഗത്തിലേക്ക് (ഐസിയു) മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ദിവസേന 30 മുതൽ 40 വരെ ശസ്ത്രക്രിയകൾ നടക്കുന്ന ഈ ആശുപത്രിയിൽ കേവലം എട്ട് ഉപകരണങ്ങൾ മാത്രമാണുള്ളതെന്ന ഞെട്ടിക്കുന്ന വിവരം പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായി. ഓപ്പറേഷൻ തീയറ്ററിൽ നടത്തിയ പരിശോധനയിൽ അണുബാധയുടെ ലക്ഷണങ്ങൾ കണ്ടെത്തിയതിനെത്തുടർന്ന് ആശുപത്രി താൽക്കാലികമായി അടച്ചുപൂട്ടിയിരിക്കുകയാണ്.

 

സംഭവത്തിൽ വ്യാപക പ്രതിഷേധം ഉയർന്നതോടെ സർക്കാർ ഉന്നതതല അന്വേഷണം പ്രഖ്യാപിച്ചു. മെഡിക്കൽ റെക്കോർഡുകൾ, ചികിത്സാ രീതികൾ, മരുന്നുകളുടെ ഗുണനിലവാരം എന്നിവ പരിശോധിക്കാൻ ജയ്പൂരിൽനിന്നുള്ള വിദഗ്ധ സംഘത്തെ നിയോഗിച്ചതായി ആരോഗ്യമന്ത്രി ഗജേന്ദ്ര സിങ് ഖിംസർ അറിയിച്ചു. ഹൃദയാഘാതം, അമിത രക്തസ്രാവം തുടങ്ങിയവയാണ് മരണകാരണമെന്നാണ് ആരോഗ്യവകുപ്പിന്റെ പ്രാഥമിക നിഗമനം.

 

എങ്കിലും, സംഭവത്തിൽ മരണകാരണം വ്യക്തമല്ലെന്നും ഇങ്ങനെയൊരു സംഭവം അത്ഭുതപ്പെടുത്തുന്നുവെന്നുമുള്ള ആരോഗ്യമന്ത്രിയുടെ പ്രതികരണം വലിയ വിവാദങ്ങൾക്ക് തിരികൊളുത്തിയിരിക്കുകയാണ്. കൂടാതെ, മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടിയായി “നമുക്ക് ഇടവേളയ്ക്ക് ശേഷം കാണാം” എന്ന് തമാശരൂപേണ മന്ത്രി മറുപടി നൽകിയത് ഭരണകൂടത്തിന്റെ ഗൗരവമില്ലായ്മയാണെന്ന് ചൂണ്ടിക്കാട്ടി പ്രതിപക്ഷവും പൊതുജനങ്ങളും പ്രതിഷേധം കടുപ്പിച്ചിട്ടുണ്ട്.