രക്തസാക്ഷി ഫണ്ട് വിവാദത്തിൽ പാർട്ടിക്കെതിരെ പരസ്യമായി രംഗത്തെത്തിയ വി. കുഞ്ഞികൃഷ്ണനെതിരെ രൂക്ഷവിമർശനവുമായി എം.വി. ഗോവിന്ദൻ. പയ്യന്നൂരിലെ പാർട്ടി സംവിധാനം ഒരു ദിവസം കൊണ്ട് ഉണ്ടായതല്ലെന്നും മാധ്യമങ്ങളുമായി ചേർന്ന് പാർട്ടിയെ തോൽപ്പിക്കാമെന്ന് ആരും കരുതേണ്ടെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. എല്ലാ കമ്മ്യൂണിസ്റ്റ് വിരുദ്ധ ശക്തികളുടെയും കോടാലി കൈകൾക്ക് ലഭിക്കുന്ന സ്ഥാനം ചവറ്റുകൊട്ടയിലാണെന്നും കുഞ്ഞികൃഷ്ണന്റെ അവസ്ഥയും മറ്റൊന്നാവില്ലെന്നും അദ്ദേഹം പരിഹസിച്ചു. എൽ.ഡി.എഫിന്റെ ജനകീയ മുന്നേറ്റ ജാഥയിൽ സംസാരിക്കവെ, കുഞ്ഞികൃഷ്ണന്റേത് ഒറ്റുകാരന്റെ നിലപാടാണെന്നും അതിനുള്ള മറുപടിയാണ് പയ്യന്നൂരിലെ ജനക്കൂട്ടമെന്നും എം.വി. ഗോവിന്ദൻ കൂട്ടിച്ചേർത്തു.
