
കൊച്ചി: മോർഫിങ് കേസിൽ അറസ്റ്റിലായ കോളേജ് വിദ്യാർത്ഥി സനീഷ് സാമ്പത്തിക നേട്ടമുണ്ടാക്കിയതായി കണ്ടെത്തൽ. ഒന്നാം പ്രതി ശ്രീഹരി ഗ്രൂപ്പിൽ പങ്കുവെച്ച ചിത്രങ്ങൾ ഉപയോഗിച്ചാണ് സനീഷ് പണമുണ്ടാക്കിയത്. ആലപ്പുഴ കുറത്തികാട് സ്വദേശിയും മാവേലിക്കരയിലെ കോളജിൽ ബികോം വിദ്യാർഥിയുമാണ് സനീഷ്. പ്രതിയായ ശ്രീഹരി ചിത്രങ്ങൾ ഉപയോഗിച്ച് സാമ്പത്തിക നേട്ടമുണ്ടാക്കിയിട്ടില്ലെന്നും കണ്ടെത്തിയിട്ടുണ്ട്. സനീഷും ശ്രീഹരിയും തമ്മിൽ നേരിട്ട് പരിചയമില്ലെന്നും പൊലീസ് വ്യക്തമാക്കി.
എന്നാൽ, ഇരുവരും ഒരു മാസ് ഗ്രൂപ്പിലെ അംഗങ്ങളാണ്. ശ്രീഹരി ഗ്രൂപ്പിൽ പങ്കുവച്ച ചിത്രങ്ങൾ ഗ്രൂപ്പിൽ നിന്നെടുത്ത് സനീഷ് മറ്റൊരു ഗ്രൂപ്പുണ്ടാക്കി. ആ ക്ലോസ്ഡ് ഗ്രൂപ്പിൽ പ്രവേശിക്കാനും സനീഷ് പണം ഈടാക്കിയിട്ടുണ്ട്. പണം സ്വീകരിക്കാൻ വ്യക്തികൾക്ക് സനീഷ് ക്യുആർ കോഡ് അയച്ചു നൽകിയത് ഇയാളുടെ ഫോൺ പരിശോധിച്ചതിൽ നിന്ന് വ്യക്തമായി. കൂടുതൽ ദൃശ്യങ്ങൾ നൽകാമെന്ന് വാഗ്ദാനം ചെയ്ത് അംഗങ്ങളിൽ നിന്ന് സനീഷ് പണം ഈടാക്കിയതിന്റെ തെളിവുകളും പ്രത്യേക അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുണ്ട്.
വലിയ ടെലിഗ്രാം ഗ്രൂപ്പുകളിൽ നിന്ന് പ്രത്യേക താത്പര്യമുള്ളവരെ കണ്ടെത്തി ചെറിയ സ്വകാര്യ ഗ്രൂപ്പുകൾ രൂപീകരിക്കുകയും പണം അയയ്ക്കുന്നതിനുള്ള ക്യുആർ കോഡുകൾ പങ്കുവയ്ക്കുകയും ചെയ്യുകയായിരുന്നു ഇയാളുടെ പ്രവർത്തന രീതി. ഇയാൾ ടെലഗ്രാം ഗ്രൂപ്പിന്റെ അഡ്മിനായും പ്രവർത്തിച്ചിരുന്നുവെന്നാണ് കണ്ടെത്തൽ.
