തെക്ക് കിഴക്കൻ ബംഗാൾ ഉൾക്കടലിൽ രൂപ കൊണ്ട ‘മോൻത’ ചുഴലിക്കാറ്റ് ശക്തി പ്രാപിച്ച് അതിതീവ്ര ചുഴലിക്കാറ്റായി ഇന്ന് കര തോടും. ഇന്ന് വൈകിട്ടായിരിക്കും ആന്ധ്രാപ്രദേശ് തീരത്ത് കര തൊടുക. ഇതോടെ കിഴക്കൻ തീരത്ത് കനത്ത മഴയും ശക്തമായ കാറ്റും കടൽക്ഷോഭവും ഉണ്ടാകാനിടയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഒഡിഷ, ആന്ധ്ര,തമിഴ്നാട് സംസ്ഥാനങ്ങളിൽ ആണ് അതിശക്തമായ മഴ മുന്നറിയിപ്പ് നൽകിയിട്ടുള്ളത്. മഴയ്‌ക്കൊപ്പം മണിക്കൂറിൽ 110 കിലോമീറ്റർ വേഗതയിൽ കാറ്റ് വീശാനും സാധ്യതയുണ്ടെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പിൽ പറയുന്നു.
ആന്ധ്ര പ്രദേശിലും ഒഡിഷയിലെ തെക്കൻ ജില്ലകളിലും റെഡ് അലർട്ട് പ്രഖ്യാപിച്ചു. തമിഴ്നാട്ടിൽ ചെന്നൈ അടക്കം വടക്കൻ ജില്ലകളിലും കനത്ത മഴ പെയ്യുമെന്നാണ് മുന്നറിയിപ്പ്. ഈ സാഹചര്യത്തിൽ ആന്ധ്രയിലെയും ഒഡിഷയിലെയും തമിഴ്നാട്ടിലെയും തീരദേശ ജില്ലകളിൽ സ്കൂളുകൾക്ക് അവധി പ്രഖ്യാപിച്ചു. മോൻതയെ നേരിടാൻ മുന്നൊരുക്കത്തിലാണ് രാജ്യത്തിൻറെ കിഴക്കൻ തീരം. ഇന്ന് രാവിലെ അതിതീവ്ര ചുഴലിക്കാറ്റ് ആയി മാറുന്ന മോൻത, വൈകീട്ടോടെ പരമാവധി 110 കിലോമീറ്റർ വേഗത്തിൽ ആന്ധ്രാ തീരത്തെ മച്ചിലിപട്ടണത്തിനും കലിംഗ പട്ടണത്തിനും ഇടയിൽ കക്കിനടയുടെ സമീപം കര തൊടുമെന്നാണ് കാലാവസ്ഥാ പ്രവചനം. ആന്ധ്രയിലും തെക്കൻ ഒഡിഷയിലും തമിഴ്നാട്ടിലെ വടക്കൻ ജില്ലകളിലും രാവിലെ തുടങ്ങിയ മഴയ്ക്കു ശമനമായിട്ടില്ല
