കൊല്ലം: മുന്‍ ഗതാഗത മന്ത്രി കെ.ബി. ഗണേഷ് കുമാറിൻ്റെ ഡ്രൈവിംഗ് ലൈസൻസുമായി ബന്ധപ്പെട്ട ക്രമക്കേടുകളിൽ അന്വേഷണം ആരംഭിച്ചു. 18 വയസ് തികയുന്നതിന് മുൻപേ ഗണേഷ് കുമാർ ലൈസൻസ് സ്വന്തമാക്കി എന്ന ആക്ഷേപമാണ് ഇപ്പോൾ ഉയർന്നിരിക്കുന്നത്. കൂടാതെ, ഔദ്യോഗിക രേഖയായ ലൈസൻസിൽ പേരിനൊപ്പം ‘എംഎൽഎ’ എന്ന പദവി ചേർത്തതും ചട്ടവിരുദ്ധമാണെന്ന് കണ്ടെത്തിയിട്ടുണ്ട്. ഈ പൊരുത്തക്കേടുകളെക്കുറിച്ച് വിശദമായി അന്വേഷിക്കാൻ തിരുവനന്തപുരം ആർടിഒയെ ചുമതലപ്പെടുത്തി.
ലൈസൻസിലെ വിവരങ്ങൾ പ്രകാരം ഗണേഷ് കുമാറിൻ്റെ ജനനതീയതി 1966 മെയ് 25 ആണ്. എന്നാൽ അദ്ദേഹത്തിന് ലൈസൻസ് അനുവദിച്ചിരിക്കുന്നത് 1984 ഫെബ്രുവരി 13നാണ്. ഇതനുസരിച്ച് ലൈസൻസ് ലഭിക്കുമ്പോൾ അദ്ദേഹത്തിന് 17 വയസും എട്ട് മാസവും മാത്രമേ പ്രായമുണ്ടായിരുന്നുള്ളൂ. ഇന്ത്യയിലെ നിയമപ്രകാരം ഗിയറുള്ള വാഹനങ്ങൾ ഓടിക്കുന്നതിനുള്ള ലൈസൻസ് ലഭിക്കാൻ കുറഞ്ഞത് 18 വയസ് പൂർത്തിയാകേണ്ടതുണ്ട്. പതിറ്റാണ്ടുകൾക്ക് മുൻപ് നടന്ന ഈ പ്രക്രിയയിൽ എങ്ങനെ പ്രായപൂർത്തിയാകുന്നതിന് മുൻപ് ലൈസൻസ് ലഭിച്ചു എന്നതിനെക്കുറിച്ചാണ് ഇപ്പോൾ അന്വേഷണം നടക്കുന്നത്. 2024 നവംബർ 4ന് ലൈസൻസ് പുതുക്കിയപ്പോഴും ഈ പ്രായ വ്യത്യാസം ഉദ്യോഗസ്ഥരുടെ ശ്രദ്ധയിൽപ്പെട്ടില്ല എന്നത് മോട്ടോർ വാഹന വകുപ്പിൻ്റെ ഭാഗത്തുനിന്നുണ്ടായ വലിയ വീഴ്ചയായി കണക്കാക്കപ്പെടുന്നു.
കൂടാതെ, 2019ൽ ലൈസൻസ് പുതുക്കിയ വേളയിൽ പേരിനൊപ്പം ‘എംഎൽഎ’ എന്ന് കൂട്ടിച്ചേർത്തതും വിവാദമായിട്ടുണ്ട്. തിരിച്ചറിയൽ രേഖകളിലെ പേര് മാത്രമേ ലൈസൻസിൽ ഉപയോഗിക്കാവൂ എന്ന നിയമം നിലനിൽക്കെയാണ് ഈ പ്രത്യേക കൂട്ടിച്ചേർക്കൽ നടത്തിയത്. പേരിനൊപ്പമുള്ള ഈ പദവി നീക്കം ചെയ്യാനുള്ള നടപടികൾ എംവിഡി ആരംഭിച്ചിട്ടുണ്ട്. അന്വേഷണത്തിൽ ക്രമക്കേട് സ്ഥിരീകരിക്കപ്പെട്ടാൽ മുൻ മന്ത്രിയുടെ ലൈസൻസ് റദ്ദാക്കുന്നതുൾപ്പെടെയുള്ള കർശന നടപടികളിലേക്ക് വകുപ്പ് കടക്കും.
