
ഡൽഹി: ബ്രിക്സ് ഉച്ചകോടിയുടെ സമാപന സമ്മേളനത്തിൽ സുസ്ഥിര വികസനം, ആരോഗ്യസംരക്ഷണം, സ്റ്റാർട്ടപ്പുകൾ എന്നീ മേഖലകളിലെ സഹകരണത്തിന് ഊന്നൽ നൽകി പ്രധാനമന്ത്രി നരേന്ദ്ര മോദി. നവീകരണത്തിനും വിതരണ ശൃംഖലകളുടെ പ്രതിരോധശേഷിക്കും ബ്രിക്സ് മുൻഗണന നൽകണമെന്നും പരസ്പര സഹകരണത്തിലൂടെ അംഗരാജ്യങ്ങൾ ഒന്നിച്ച് ഉയരണമെന്നും അദ്ദേഹം പറഞ്ഞു.
ലോകത്ത് വർദ്ധിച്ചു വരുന്ന സംഘർഷങ്ങളും കാലാവസ്ഥാ ദുരന്തങ്ങളും സാധാരണക്കാരുടെ ജീവിതത്തെയും ആഗോള വിതരണ ശൃംഖലയെയും പ്രതികൂലമായി ബാധിക്കുന്നുണ്ടെന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. സാങ്കേതികവിദ്യയെയും നിർണായക ധാതുക്കളെയും ആയുധമാക്കുന്ന പ്രവണതയ്ക്കെതിരെ ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിങ്ങിന്റെ സാന്നിധ്യത്തിൽ മോദി മുന്നറിയിപ്പ് നൽകി. ഇത്തരം നീക്കങ്ങൾ രാജ്യങ്ങളുടെ സ്വാഭാവികമായ വളർച്ചയ്ക്കും പുരോഗതിക്കും തടസ്സം സൃഷ്ടിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ആരോഗ്യ രംഗത്തെ പ്രതിസന്ധികൾ തടയാനായി ആരംഭിച്ച ബ്രിക്സ് ഏർലി വാണിങ് സിസ്റ്റം വലിയ നേട്ടമാണെന്ന് വിലയിരുത്തിയ പ്രധാനമന്ത്രി, അംഗരാജ്യങ്ങളിലെ സ്റ്റാർട്ടപ്പുകളെ കോർത്തിണക്കാൻ ‘ബ്രിക്സ് സ്റ്റാർട്ടപ്പ് ഇന്നോവേഷൻ ഫണ്ട്’ രൂപീകരിക്കണമെന്ന നിർദേശവും മുന്നോട്ടുവെച്ചു.
