
ബാങ്ക് ജീവനക്കാരുടെ പ്രധാന ആവശ്യങ്ങളിൽ സർക്കാരുമായി നടത്തിയ അനുരഞ്ജന ചർച്ചകൾ പരാജയപ്പെട്ടതോടെ രാജ്യത്ത് തുടർച്ചയായ ബാങ്ക് പണിമുടക്കുകൾക്ക് സാധ്യത. ഡെപ്യൂട്ടി ചീഫ് ലേബർ കമ്മീഷണറുടെ സാന്നിധ്യത്തിൽ നടന്ന യോഗം തീരുമാനമാകാതെ പിരിഞ്ഞതിനെ തുടർന്ന് ഏഴ് ബാങ്ക് യൂണിയനുകളുടെ സംയുക്ത സംഘടനയായ യു.എഫ്.ബി.യു പണിമുടക്കുമായി മുന്നോട്ട് പോകുകയാണ്.
ആവശ്യങ്ങൾ അംഗീകരിക്കാത്ത പക്ഷം ഈ മാസം 28, 29, 30 തീയതികളിൽ രണ്ടാം ഘട്ട പണിമുടക്ക് നടത്തുമെന്നും തുടർന്ന് ഒക്ടോബർ 26 മുതൽ അനിശ്ചിതകാല പണിമുടക്കിലേക്ക് കടക്കുമെന്നും സംഘടന വ്യക്തമാക്കി. എല്ലാ ശനിയാഴ്ചകളും ഞായറാഴ്ചകളും ബാങ്കുകൾക്ക് അവധിയാക്കുക. പുതിയ പെൻഷൻ പദ്ധതി റദ്ദാക്കി പഴയ പെൻഷൻ പദ്ധതി പുനഃസ്ഥാപിക്കുക. വിരമിച്ച ജീവനക്കാരുടെ പെൻഷൻ തുക കാലാനുസൃതമായി പരിഷ്കരിക്കുക. ബാങ്കുകളിൽ ഒഴിവുള്ള തസ്തികകൾ നികത്തുകയും സേവനങ്ങൾ സുഗമമാക്കാൻ കൂടുതൽ സ്ഥിര നിയമനങ്ങൾ നടത്തുകയും ചെയ്യുക. നിശ്ചിത ജോലി സമയം നടപ്പിലാക്കുകയും അമിത ടാർഗെറ്റുകൾ മൂലമുണ്ടാകുന്ന മാനസിക സമ്മർദ്ദത്തിന് പരിഹാരം കാണുകയും ചെയ്യുക എന്നിങ്ങനെയാണ് ബാങ്ക് ജീവനക്കാരുടെ പ്രധാന 5 ആവശ്യങ്ങൾ.
