Home » Blog » kerala Max » പോലീസ് പിടിമുറുക്കുന്നു; അർജുൻ ആയങ്കിക്ക് തിരിച്ചടി; കസ്റ്റഡിയിൽ വിട്ട് തലശ്ശേരി കോടതി, കാപ്പ ചുമത്താനും നീക്കം
arjun--680x450

കണ്ണൂർ: പോലീസിനെ ഭീഷണിപ്പെടുത്തിയ കേസിൽ അർജുൻ ആയങ്കിയെ മൂന്ന് ദിവസത്തെ പോലീസ് കസ്റ്റഡിയിൽ വിട്ടു. തലശ്ശേരി കോടതിയുടേതാണ് ഉത്തരവ്. പ്രതിയെ വരും ദിവസങ്ങളിൽ ചോദ്യം ചെയ്ത ശേഷം ഓഗസ്റ്റ് 14 വെള്ളിയാഴ്ച രാവിലെ 11.30-ന് മുൻപായി തിരികെ കോടതിയിൽ ഹാജരാക്കണമെന്നും നിർദേശമുണ്ട്. സംഘടിത കുറ്റകൃത്യത്തിന് ഗൂഢാലോചന നടത്തിയെന്ന കേസിൽ ആയങ്കിയുടെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള റിപ്പോർട്ടും പോലീസ് കോടതിയിൽ സമർപ്പിച്ചിട്ടുണ്ട്.

ഊന്നുകല്ല് സിഐയെ ഭീഷണിപ്പെടുത്തിയ സംഭവത്തിൽ കൂടുതൽ ജാമ്യമില്ലാ വകുപ്പുകൾ ചുമത്താനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം. കുറ്റകൃത്യത്തിന് ഉപയോഗിച്ച മൊബൈൽ ഫോൺ കണ്ടെത്തണമെന്ന് പ്രോസിക്യൂഷൻ ആവശ്യപ്പെട്ടു. എന്നാൽ, പോലീസ് വ്യാജ തെളിവുകൾ സൃഷ്ടിക്കാൻ ശ്രമിക്കുകയാണെന്നും കസ്റ്റഡി അപേക്ഷയിലോ റിമാൻഡ് റിപ്പോർട്ടിലോ പിടിച്ചെടുത്ത ഫോണിന്റെ ഐഎംഇഐ നമ്പർ രേഖപ്പെടുത്തിയിട്ടില്ലെന്നും പ്രതിഭാഗം കോടതിയിൽ വാദിച്ചു. കണ്ണൂർ സൈബർ പോലീസ് രജിസ്റ്റർ ചെയ്ത കേസിൽ ഓഗസ്റ്റ് 9 ഞായറാഴ്ചയാണ് ആയങ്കിയെ അറസ്റ്റ് ചെയ്തത്.

കണ്ണൂർ താളിക്കാവിലെ അഭിഭാഷക ദമ്പതികളുടെ വീട്ടിൽ നിന്ന് കസ്റ്റഡിയിലെടുത്ത ഇയാളെ ഹാജരാക്കിയതിനെ തുടർന്ന് കൂത്തുപറമ്പ് മജിസ്‌ട്രേറ്റ് കോടതി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തിരുന്നു. തുടർന്ന് തലശ്ശേരി സബ് ജയിലിലേക്ക് മാറ്റിയ പ്രതിയെയാണ് ഇപ്പോൾ പോലീസ് കസ്റ്റഡിയിൽ വിട്ടിരിക്കുന്നത്. ആയങ്കിക്കെതിരെ കാപ്പ ചുമത്താനും ജാമ്യം ലഭിക്കാനുള്ള സാധ്യതകൾ പൂർണ്ണമായി അടയ്ക്കാനുമാണ് പോലീസിന്റെ നീക്കം.