പതിനഞ്ചാം കേരള നിയമസഭയുടെ പതിനാറാം സമ്മേളനം ജനുവരി 20-ന് ആരംഭിക്കും. രണ്ടാം പിണറായി സർക്കാരിന്റെ അവസാന ബജറ്റ് ജനുവരി 29-ന് അവതരിപ്പിക്കുമെന്നതാണ് ഈ സമ്മേളനത്തിന്റെ ഏറ്റവും വലിയ പ്രത്യേകത. സമ്മേളനം വിളിച്ചുചേർക്കാൻ മന്ത്രിസഭാ യോഗം ഗവർണറോട് ശുപാർശ ചെയ്യും.
ഗവർണർ രാജേന്ദ്ര ആർലേക്കറുടെ നയപ്രഖ്യാപന പ്രസംഗത്തോടെയാകും സഭാ നടപടികൾക്ക് തുടക്കമാകുക. തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിലെ ഇടതുപക്ഷത്തിന്റെ തിരിച്ചടിയും ശബരിമലയിലെ സ്വർണ്ണക്കൊള്ളയുമായി ബന്ധപ്പെട്ട വിവാദങ്ങളും സഭയിൽ ഉന്നയിക്കാൻ പ്രതിപക്ഷം തയ്യാറെടുക്കുന്നതോടെ, വരാനിരിക്കുന്ന സമ്മേളനം രാഷ്ട്രീയമായി ഏറെ ചൂടുപിടിക്കുമെന്ന് ഉറപ്പാണ്.
