ഇടതുപക്ഷത്തിന്റെ ഉറച്ച കോട്ടയായിരുന്ന ഉടുമ്പഞ്ചോലയിൽ അപ്രതീക്ഷിത പരാജയം ഏറ്റുവാങ്ങി എൽഡിഎഫ്. യുഡിഎഫ് സ്ഥാനാർത്ഥി സേനാപതി വേണു 20,021 വോട്ടുകളുടെ തിളക്കമാർന്ന ഭൂരിപക്ഷത്തോടെയാണ് മണ്ഡലത്തിൽ വിജയിച്ചത്. സേനാപതി വേണു 64,916 വോട്ടുകൾ നേടിയപ്പോൾ എൽഡിഎഫ് സ്ഥാനാർത്ഥി കെ.കെ. ജയചന്ദ്രന് 44,895 വോട്ടുകൾ മാത്രമാണ് നേടാനായത്. തോട്ടം തൊഴിലാളികളും സാധാരണക്കാരും കൈവിടില്ലെന്ന ഇടതുപക്ഷത്തിന്റെ കണക്കുകൂട്ടലുകൾ തെറ്റിച്ചുകൊണ്ടാണ് ഉടുമ്പഞ്ചോല ഇത്തവണ യുഡിഎഫിനൊപ്പം നിന്നത്.
സംസ്ഥാനത്തെ എൽഡിഎഫിന്റെ പരാജയത്തിന് പിന്നാലെ പ്രതികരണവുമായി മുൻമന്ത്രി എം.എം. മണി രംഗത്തെത്തി. സർക്കാരിന്റെ വികസന, ക്ഷേമ പ്രവർത്തനങ്ങൾ വോട്ടായി മാറിയില്ലെന്ന് അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു. പരാജയത്തിന്റെ കാരണങ്ങൾ പാർട്ടി വിശദമായി പരിശോധിക്കുമെന്നും ജനങ്ങൾക്കിടയിൽ തന്നെ പ്രവർത്തനം തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി. തിരിച്ചടികളിൽ തളരാതെ പാർട്ടി ശക്തമായി തിരിച്ചുവരുമെന്നും മണി കൂട്ടിച്ചേർത്തു. ഉടുമ്പഞ്ചോലയിലെ തോൽവി ഇടുക്കി ജില്ലയിലെ ഇടതുപക്ഷത്തിന് വലിയ ആഘാതമാണ് സൃഷ്ടിച്ചിരിക്കുന്നത്.
