Home » Blog » Kerala » പദ്മഭൂഷൺ പുരസ്കാരം സത്യങ്ങൾ തുറന്നുപറഞ്ഞതിനുള്ള അംഗീകാരം: വെള്ളാപ്പള്ളി നടേശൻ
VELLAPPALI-680x450

കേന്ദ്രസർക്കാർ പ്രഖ്യാപിച്ച പദ്മഭൂഷൺ പുരസ്കാരം സവിനയം സ്വീകരിക്കുന്നുവെന്ന് എസ്.എൻ.ഡി.പി. യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. മാവേലിക്കരയിൽ ഒരു ഗുരുക്ഷേത്ര സമർപ്പണ ചടങ്ങിനിടെയാണ് പുരസ്കാര വിവരം അറിഞ്ഞത്. തനിക്ക് പദ്മഭൂഷൺ ലഭിച്ച വിവരം എസ്.എൻ. ട്രസ്റ്റ് ട്രഷറർ ഡോ. ജി. ജയദേവൻ ഫോണിലൂടെ വിളിച്ചറിയിച്ചപ്പോൾ സന്തോഷാധിക്യത്താൽ തന്റെ കണ്ണുകൾ നിറഞ്ഞിരുന്നു. സാമൂഹിക സത്യങ്ങൾ തുറന്നുപറഞ്ഞതിനും സമുദായത്തിന് വേണ്ടി പ്രവർത്തിച്ചതിനുമുള്ള അംഗീകാരമാണിതെന്ന് അദ്ദേഹം പറഞ്ഞു.

ദുർഘടമായ പാതകളിൽ മുന്നേറാൻ തനിക്ക് കരുത്തുനൽകിയത് സാധാരണക്കാരായ സമുദായ അംഗങ്ങളാണ്. അവാർഡുകൾക്കായി ശുപാർശ ചെയ്യുന്ന പതിവ് തനിക്കില്ലെന്നും, മറ്റുള്ളവർ അത്തരം കാര്യങ്ങളുമായി വന്നാൽ നിരുത്സാഹപ്പെടുത്താറാണ് പതിവെന്നും അദ്ദേഹം പറഞ്ഞു. തന്നെ പരിഗണിച്ചതിന്റെ മാനദണ്ഡം അറിയില്ലെങ്കിലും, സാമൂഹിക സത്യങ്ങൾ തുറന്നുപറഞ്ഞതിനെ കേന്ദ്രസർക്കാർ അംഗീകരിച്ചതാണെന്ന് വിശ്വസിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സംഘടനാപരമായ പരിഷ്കാരങ്ങൾ കഴിഞ്ഞ 30 വർഷമായി എസ്.എൻ.ഡി.പി യോഗത്തിന്റെയും എസ്.എൻ ട്രസ്റ്റിന്റെയും നേതൃസ്ഥാനത്തുള്ള വെള്ളാപ്പള്ളി നടേശൻ സംഘടനയിൽ വിപ്ലവകരമായ മാറ്റങ്ങളാണ് കൊണ്ടുവന്നത്. യോഗത്തിന്റെ ത്രിതല സംവിധാനത്തെ പഞ്ചതല സംവിധാനമാക്കി മാറ്റിയ അദ്ദേഹം മൈക്രോ ഫിനാൻസ് യൂണിറ്റുകൾക്കും കുടുംബ യൂണിറ്റുകൾക്കും രൂപം നൽകി. അദ്ദേഹത്തിന്റെ നേതൃത്വത്തിൽ ശാഖകളുടെ എണ്ണം ഏഴായിരത്തിലേറെയായും യൂണിയനുകളുടെ എണ്ണം 140-ലധികമായും വർധിച്ചു.

വിദ്യാഭ്യാസവും വളർച്ചയും വിദ്യാഭ്യാസ മേഖലയിലും വെള്ളാപ്പള്ളി നടേശന്റെ പ്രവർത്തനം ശ്രദ്ധേയമാണ്. എസ്.എൻ ട്രസ്റ്റിന് കീഴിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ എണ്ണം 45-ൽ നിന്നും നൂറിലധികമായി അദ്ദേഹം ഉയർത്തി. സമുദായത്തിന്റെ ചട്ടക്കൂടുകൾക്ക് പുറത്തേക്ക് വളരാൻ പ്രസ്ഥാനത്തെ പ്രാപ്തമാക്കിയ അദ്ദേഹം, ഇപ്പോൾ നായർ-ഈഴവ ഐക്യത്തിനായുള്ള ശ്രമങ്ങളുമായി മുന്നോട്ട് പോകുന്നതിനിടയിലാണ് രാഷ്ട്രത്തിന്റെ ഈ ഉയർന്ന ബഹുമതി തേടിയെത്തിയിരിക്കുന്നത്.