Home » Blog » kerala Max » പത്താം ക്ലാസ്സ്‌ പരീക്ഷ എഴുതുന്നില്ല; വൈഭവ് സൂര്യവംശിയുടെ തീരുമാനത്തിന് കാരണം ഇത്
VYBAV-680x450 (1)

ന്ത്യൻ ക്രിക്കറ്റിലെ ഭാവി വാഗ്ദാനമായ 14 വയസ്സുകാരൻ വൈഭവ് സൂര്യവംശിക്ക് ഈ വർഷത്തെ സിബിഎസ്ഇ പത്താം ക്ലാസ് ബോർഡ് പരീക്ഷകൾ നഷ്ടമാകും. അണ്ടർ 19 ലോകകപ്പിലെ തകർപ്പൻ പ്രകടനത്തിന് പിന്നാലെ പരിശീലന ക്യാമ്പുകളിലും വിവിധ ടൂർണമെന്റുകളിലും തിരക്കിലായതിനാലാണ് പരീക്ഷ എഴുതേണ്ടതില്ലെന്ന് താരം തീരുമാനിച്ചത്. ബീഹാറിലെ താജ്പൂർ മോഡസ്റ്റി സ്കൂളിലെ വിദ്യാർത്ഥിയായ വൈഭവിനായി അഡ്മിറ്റ് കാർഡ് വരെ തയ്യാറായിരുന്നുവെങ്കിലും, ക്രിക്കറ്റിലെ തിരക്ക് പരീക്ഷാ തയ്യാറെടുപ്പുകളെ ബാധിച്ചതിനാൽ ഈ വർഷം മാറിനിൽക്കാൻ പിതാവ് സഞ്ജീവ് സൂര്യവംശിയുമായി ആലോചിച്ച് തീരുമാനമെടുക്കുകയായിരുന്നു.

അണ്ടർ 19 ലോകകപ്പിൽ ഇന്ത്യയെ കിരീടത്തിലേക്ക് നയിക്കുന്നതിൽ നിർണ്ണായക പങ്കുവഹിച്ച വൈഭവ്, ബാറ്റിംഗിൽ വിസ്മയിപ്പിക്കുന്ന റെക്കോർഡുകളാണ് സ്വന്തമാക്കിയത്. ടൂർണമെന്റിലുടനീളം 439 റൺസ് അടിച്ചുകൂട്ടിയ താരം, ഏറ്റവും കൂടുതൽ റൺസ് നേടിയ രണ്ടാമത്തെ കളിക്കാരനായി. 2022-ൽ ഡെവാൾഡ് ബ്രെവിസ് സ്ഥാപിച്ച 18 സിക്സറുകളുടെ റെക്കോർഡ് തകർത്ത്, ഒരു സീസണിൽ 30 സിക്സറുകൾ എന്ന പുതിയ ചരിത്രവും വൈഭവ് കുറിച്ചു. അണ്ടർ 19 ഏകദിന ക്രിക്കറ്റിൽ ഇന്ത്യയ്ക്കായി ഏറ്റവും കൂടുതൽ റൺസ് നേടിയ താരം എന്ന റെക്കോർഡും (1,412 റൺസ്) നിലവിൽ ഈ 14-കാരന്റെ പേരിലാണ്.

 

ക്രക്കറ്റ് മൈതാനത്തെ ഈ അസാമാന്യ പ്രകടനം വൈഭവിന് ഐപിഎല്ലിലേക്കും വഴിതുറന്നു. 2026-ലെ ഐപിഎൽ സീസണിൽ രാജസ്ഥാൻ റോയൽസിനായാണ് താരം പാഡണിയുന്നത്. പത്താം ക്ലാസ് പരീക്ഷ ഇത്തവണ ഒഴിവാക്കിയെങ്കിലും, കളിയിലെ മികവ് തുടരുന്നതിനോടൊപ്പം ഭാവിയിൽ വിദ്യാഭ്യാസം പൂർത്തിയാക്കാനാണ് താരത്തിന്റെ കുടുംബത്തിന്റെ തീരുമാനം. ലോകകപ്പിലെ മികച്ച പ്രകടനത്തിന് ശേഷം വൈഭവിന്റെ ഓരോ നീക്കവും ഇന്ത്യൻ ക്രിക്കറ്റ് ലോകം വലിയ പ്രതീക്ഷയോടെയാണ് ഉറ്റുനോക്കുന്നത്.