ബെംഗളൂരു: കർണാടകയിൽ നടക്കുന്ന അതിതീവ്ര വോട്ടർ പട്ടിക പുതുക്കൽ നടപടികൾക്കിടെ തന്റെ വോട്ടവകാശം റദ്ദാക്കിയതായി നടനും രാഷ്ട്രീയ വിമർശകനുമായ പ്രകാശ് രാജ്. തന്റെ വോട്ടവകാശം നിഷേധിക്കപ്പെട്ട നടപടിയെ ‘നല്ല തമാശ’ എന്ന് പരിഹസിക്കുകയും ചെയ്തു നടൻ. ബെംഗളൂരു സെൻട്രൽ മണ്ഡലത്തിലെ വോട്ടർ പട്ടികയിൽ നിന്ന് പേര് വെട്ടിമാറ്റപ്പെട്ട 65 ലക്ഷത്തോളം വോട്ടർമാരിൽ ഒരാളാണ് താനെന്ന് ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച വിഡിയോ സന്ദേശത്തിൽ അദ്ദേഹം പറഞ്ഞു.
“പ്രിയ സുഹൃത്തുക്കളെ, നിങ്ങളുമായി ഒരു തമാശ പങ്കുവെക്കാനുണ്ട്. എസ്ഐആറിന് ശേഷം ബെംഗളൂരു മണ്ഡലത്തിൽ നിന്ന് വോട്ടവകാശം റദ്ദാക്കപ്പെട്ട 65 ലക്ഷം വോട്ടർമാരിൽ ഒരാളാണ് ഞാൻ. നല്ല തമാശ, അല്ലേ? ഞാൻ ജനിച്ചതും വളർന്നതും ഈ മണ്ഡലത്തിലാണ്. എന്റെ സ്കൂൾ, കോളേജ് പഠനവും നാടക പ്രവർത്തനങ്ങളുമെല്ലാം ഇവിടെയായിരുന്നു. നിങ്ങളുടെ അറിവിലേക്കായി പറയട്ടെ, ഞാൻ ഈ മണ്ഡലത്തിലെ എംപി സ്ഥാനാർത്ഥി കൂടിയായിരുന്നു. എന്തായാലും തമാശ നന്നായിട്ടുണ്ട്. ഗെയിം ഓൺ,” – പ്രകാശ് രാജ് പറഞ്ഞു.
ഒന്നിലധികം വോട്ടർ ഐഡി കാർഡുകൾ കൈവശം വെച്ചെന്ന ആരോപണവുമായി ബന്ധപ്പെട്ട് അടുത്തിടെ ബെംഗളൂരു കോടതി പ്രകാശ് രാജിനെതിരെ ജാമ്യമില്ലാ വാറന്റ് പുറപ്പെടുവിച്ചിരുന്നു. പിന്നീട് വ്യവസ്ഥകളോടെ ജാമ്യം നൽകുകയും ചെയ്തു. ഇതിന് പിന്നാലെയാണ് വോട്ടർ പട്ടികയിൽ നിന്ന് പേര് നീക്കം ചെയ്തുവെന്ന വിവരവും പുറത്തുവരുന്നത്.
