മലയാളത്തിൻ്റെ ജനപ്രിയ താരം ദിലീപിന് എട്ടുവർഷത്തിനു ശേഷം ഒടുവിൽ ശാപമോക്ഷം. ക്വട്ടേഷൻ പ്രകാരം അപകീർത്തികരമായ ദൃശ്യങ്ങൾ പകർത്താൻ നടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചെന്ന കേസിൽ എട്ടാം പ്രതിയായി പ്രതി ചേർത്ത് പൊലീസ് ജയിലിൽ അടച്ചിരുന്ന ദിലീപിനെ വെറുതെ വിട്ട് വിചാരണ കോടതി. ജില്ലാ ജഡ്ജി ഹണി എം വർഗ്ഗീസ് ആണ് പ്രോസിക്യൂഷന് കനത്ത പ്രഹരം ഏൽപ്പിക്കുന്ന വിധി പ്രസ്താവം നടത്തിയിരിക്കുന്നത്. ദിലീപിനെ അറസ്റ്റ് ചെയ്ത് ജയിലിൽ അടച്ചത് ആദ്യ പിണറായി സർക്കാറിൻ്റ കാലത്തായതിനാൽ ഈ വിധിക്ക് രാഷ്ട്രീയ പ്രാധാന്യവും ഏറെയാണ്. അതേസമയം കൃത്യത്തിൽ നേരിട്ട് പങ്കെടുത്താ ഒന്നു മുതൽ ആറ് വരെയുള്ള പ്രതികൾ കുറ്റാക്കാരാണെന്ന് കോടതി കണ്ടെത്തിയിട്ടുണ്ട്. ഇവർക്ക് എതിരെ മുഴുവൻ കുറ്റവും നിലനിൽക്കും.
3215 ദിവസം നീണ്ട കാലയളവിനൊടുവിലാണ് ഇപ്പോൾ വിധി വന്നിരിക്കുന്നത്. രാജ്യത്തിൻ്റെ ചരിത്രത്തിലെ തന്നെ ഏറ്റവും അധികം നീണ്ട വിധിന്യായമാണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത്.
ഗൂഢാലോചനാവാദം ആദ്യം ആരോപിക്കപ്പെട്ടത് അതിജീവിതയ്ക്കു പിന്തുണ പ്രഖ്യാപിച്ച് ചലച്ചിത്രപ്രവർത്തകർ കൊച്ചിയിൽ ചേർന്ന യോഗത്തിലാണ്. നടി മഞ്ജു വാര്യരാണ് ഇക്കാര്യം യോഗത്തിൽ ഉന്നയിച്ചത്. ഈ കേസിലെ മുഖ്യ സാക്ഷികളിൽ ഒരാളായിരുന്ന മഞ്ജുവാര്യർ. തുടർന്ന് സകല മാധ്യമങ്ങളും ദിലീപിന് എതിരെ സ്വീകരിച്ച നിലപാടും വേറിട്ട കാഴ്ചകളായിരുന്നു. ദിലീപിന് എതിരായ ചില വെളിപ്പെടുത്തലുകൾ പുറത്ത് വിട്ട് ഈ കേസിനെ മറ്റൊരു തലത്തിലേക്ക് കൊണ്ടു പോയിരുന്നത് പ്രധാന വാർത്താ ചാനലായിരുന്നു. പ്രത്യേകിച്ച് സംവിധായകൻ ബാലചന്ദ്ര കുമാറിൻ്റെ വെളിപ്പെടുത്തൽ ഗൂഢാലോചന കേസിൽ വലിയ വഴിത്തിരിവാണ് ഉണ്ടാക്കിയിരുന്നത്. ഈ മൊഴിയുടെ അടിസ്ഥാനത്തിൽ ക്രൈംബ്രാഞ്ച് എസ്.പിയുടെ നേതൃത്വത്തിൽ നടത്തിയ അന്വേഷണം ദിലീപിൻ്റെയും ഒപ്പമുള്ളവരുടെയും മൊബൈൽ ഫോൺ പിടിച്ചെടുക്കുന്നതിലാണ് കലാശിച്ചിരുന്നത്.
നാടിനെ നടുക്കിയ സംഭവം
2017 ഫെബ്രുവരി 17-ന് ഷൂട്ടിങ് ആവശ്യത്തിന് തൃശ്ശൂരിൽനിന്നുള്ള യാത്രയ്ക്കിടെ എറണാകുളം അത്താണിയിൽവെച്ചാണ് നടി ആക്രമിക്കപ്പെട്ടത്. പൾസർ സുനിയുൾപ്പെട്ട സംഘം ക്വട്ടേഷൻപ്രകാരം നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിക്കുകയും അപകീർത്തികരമായ ദൃശ്യങ്ങൾ പകർത്തുകയുംചെയ്തെന്നാണ് കേസ്. പ്രധാനപ്രതി ഉൾപ്പെടെയുള്ളവർ പെട്ടെന്ന് പോലീസിന്റെ പിടിയിലായി. കേസിലെ ഗൂഢാലോചന സംബന്ധിച്ച അന്വേഷണത്തിൽ ജൂലായിലാണ് നടൻ ദിലീപ് അറസ്റ്റിലായത്.
എട്ടാം പ്രതിയായി ജയിലിൽ അടക്കപ്പെട്ട നടന് ദിലീപ്
ഒന്നാംപ്രതി എൻ.എസ്. സുനിൽ (പൾസർ സുനി) ഉൾപ്പെടെ പത്തു പ്രതികളാണ് കേസിലുള്ളത്. രാജ്യം മുഴുവൻ ശ്രദ്ധിക്കപ്പെട്ട കേസിൽ എട്ടുവർഷത്തിനുശേഷമാണ് വിധി വരുന്നത്. പ്രതിഭാഗം 221 രേഖകൾ ഹാജരാക്കി. കേസിൽ 28 പേർ കൂറുമാറി. മാനഭംഗം, ഗൂഢാലോചന, സ്ത്രീത്വത്തെ അപമാനിക്കൽ, അന്യായ തടങ്കൽ, ബലപ്രയോഗം, തെളിവ് നശിപ്പിക്കൽ, അശ്ലീല ചിത്രമെടുക്കൽ, പ്രചരിപ്പിക്കൽ തുടങ്ങിയ കുറ്റങ്ങളാണ് പ്രതികൾക്കെതിരേ ചുമത്തിയത്.
ശിക്ഷിക്കപ്പെട്ടവർ
- സുനില്‍ എന്‍.എസ്. (പള്‍സര്‍ സുനി)
- മാര്ട്ടിന് ആന്റണി
- ബി. മണികണ്ഠന്
- വി.പി. വിജീഷ്
- എച്ച്. സലിം (വടിവാള്‍ സലീം)
- പ്രദീപ്
‘ ഞാൻ ഒരു തെറ്റും ചെയ്തിട്ടില്ല’
നടി ആക്രമിക്കപ്പെട്ടതിന് ശേഷം തനിക്ക് നേരെ ആരോപണ ശരങ്ങൾ ഉയർന്നപ്പോഴും പിന്നീട് പ്രതിചേർത്ത് ജയിലിൽ അടക്കപ്പെട്ടപ്പോഴും എല്ലാം താൻ ഒരു തെറ്റും ചെയ്തിട്ടില്ലന്നാണ് ദിലീപ് ആവർത്തിച്ച് പറഞ്ഞിരുന്നത്. ഇതു സംബന്ധമായി മുഖ്യമന്ത്രി പിണറായി വിജയനും ഡി.ജി.പി ഉൾപ്പെടെ ഉള്ളവർക്കും ദിലീപ് സന്ദേശം അയച്ചിരുന്നു. സംഭവവുമായി ബന്ധമില്ലാത്ത യാതൊരു തെറ്റും ചെയ്യാത്ത താന്‍ കടുത്ത മാനസിക സമ്മര്‍ദ്ദത്തിലാണെന്നാണ് സന്ദേശത്തിൽ പറഞ്ഞിരുന്നത്.
കാവ്യാ മാധവനുമായുളള ദിലീപിന്റെ ബന്ധം ഭാര്യയായിരുന്ന മഞ്ജു വാര്യരോട് ആക്രമിക്കപ്പെട്ട നടി പറഞ്ഞതിലുളള വൈരാഗ്യമാണ് കൃത്യത്തിന് കാരണമെന്നാണ് പ്രോസിക്യൂഷന് കേസ്. കാവ്യാ മാധവനുമായുളള ദീലീപിന്റെ ചാറ്റുകള്‍ മഞ്ജു വാര്യര്‍ കണ്ടതാണ് സംഭവങ്ങളുടെ തുടക്കം. എന്നാല്‍ ബലാത്സംഗത്തിന് ക്വട്ടേഷന്‍ നല്കി എന്നത് പൊലീസിന്റെ കെട്ടുകഥയെന്നാണ് ദിലീപ് വാദിച്ചിരുന്നത്. ഈ വാദം ശരിയാണെന്ന് തെളിയിക്കുന്ന വിധിയാണ് വൈകിയെങ്കിലും ഇപ്പോൾ ഉണ്ടായിരിക്കുന്നത്.
