
തൃശൂരിന്റെ സാംസ്കാരിക പെരുമ വിളിച്ചോതിക്കൊണ്ട് ഈ വർഷത്തെ ഓണാഘോഷങ്ങൾക്ക് സമാപനം കുറിച്ച് പ്രശസ്തമായ പുലിക്കളി മഹോത്സവത്തിന് ആവേശത്തുടക്കം. വൈകിട്ട് നാല് മണിയോടെ ആരംഭിച്ച ചടങ്ങിൽ യുവജനക്ഷേമ കായിക മന്ത്രി ഒ.ജെ. ജനീഷ് പുലിക്കളി ഫ്ലാഗ് ഓഫ് ചെയ്തു. വിവിധ പ്രദേശങ്ങളിലെ 9 സംഘങ്ങളിലായി 450-ഓളം പുലികളാണ് ഇത്തവണ പൂരനഗരിയെ അച്ചടക്കത്തോടെയും ആവേശത്തോടെയും കീഴടക്കിയിരിക്കുന്നത്. കുട്ടിപ്പുലികളും പെൺപുലികളും അടങ്ങുന്ന സംഘങ്ങളുടെ തകിലടിയും ചെണ്ടമേളവുമെല്ലാം കാണികളിൽ വലിയ ആവേശമാണ് ഉണ്ടാക്കിയിട്ടുള്ളത്.
അയ്യന്തോൾ, കുട്ടൻകുളങ്ങര, സീതാറാം മിൽ ദേശം, ചക്കാമുക്ക് ദേശം, നായ്ക്കനാൽ, വിയ്യൂർ, ശങ്കരങ്കുളങ്ങര, വെളിയന്നൂർ, പാട്ടുരായ്ക്കൽ തുടങ്ങിയ ഒമ്പത് പുലിമടകളിൽ നിന്നുള്ള സംഘങ്ങളാണ് സ്വരാജ് റൗണ്ടിൽ ചുവടുവെച്ച് മുന്നേറുന്നത്. കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും ഇതര സംസ്ഥാനങ്ങളിൽ നിന്നുപോലും പതിനായിരക്കണക്കിന് ജനങ്ങളാണ് ഈ മഹാമഹത്തിന് സാക്ഷ്യം വഹിക്കാനായി തൃശൂർ നഗരത്തിലേക്ക് ഒഴുകിയെത്തിയിരിക്കുന്നത്. നൂറ്റാണ്ടുകളുടെ പാരമ്പര്യമുള്ള ഈ കലാരൂപം കാണികളുടെ മനംമയക്കുന്ന കാഴ്ചയായി മാറിക്കഴിഞ്ഞു.
