Home » Blog » Kerala » “ട്വന്റി 20 സാബു എം.ജേക്കബിന്റെ വ്യക്തിപരമായ നേട്ടത്തിനുവേണ്ടി മാത്രമുള്ള പാർട്ടി, കൊട്ടാരക്കര സീറ്റ്‌ ഉറപ്പ് നൽകിയാണ് എന്നെ പാര്‍ട്ടിയില്‍ എത്തിച്ചത്. പിന്നീട് തൃപ്പൂണിത്തുറ തരാമെന്ന് പറഞ്ഞ് വഞ്ചിച്ചു” – അഖില്‍ മാരാര്‍ ട്വന്റി 20 വിട്ടു
3

കൊച്ചി: അഖിൽ മാരാർ ട്വന്റി 20 പാര്‍ട്ടി വിട്ടു. പാർട്ടിയിൽ പ്രവർത്തന സ്വാതന്ത്ര്യം ഇല്ലെന്നും മുന്നോട്ട് സഹകരിച്ച് പോകാൻ ആകുന്നില്ലെന്നും ആരോപിച്ചാണ് അഖിലിന്റെ പടിയിറക്കം. ട്വന്റി 20 പാർട്ടി അധ്യക്ഷൻ സാബു എം.ജേക്കബിനെതിരെ രൂക്ഷ വിമര്‍ശനവും പാർട്ടി വിട്ട ശേഷം അഖിൽ മാരാർ ഉന്നയിച്ചു. തിരഞ്ഞെടുപ്പിനുശേഷം സാബു എം.ജേക്കബ് ഫോൺ വിളിച്ചാൽ പോലും എടുക്കുന്നില്ല. കൊട്ടാരക്കര സീറ്റ്‌ ഉറപ്പ് നൽകിയാണ് തന്നെ ട്വന്റി 20 യിൽ എത്തിച്ചത്. പിന്നീട് തൃപ്പൂണിത്തുറ തരാമെന്ന് പറഞ്ഞ് വഞ്ചിച്ചു. ട്വന്റി 20 സാബുവിന്റെ വ്യക്തിപരമായ നേട്ടത്തിനു വേണ്ടി മാത്രമുള്ള പാർട്ടിയാണെന്നും അഖിൽ മാരാർ‌ പറഞ്ഞു.

‘‘സാബുവുമായി നടത്തിയ വാട്സാപ്പ് ചാറ്റുകളുടെ സ്ക്രീൻ ഷോട്ടുകളുണ്ട്. സീറ്റ് നൽകിയ ശേഷമാണ് രശ്മിയെ കൊട്ടാരക്കരയിൽ‌ സ്ഥാനാർഥിയാക്കുന്നത്. രാജീവ് ചന്ദ്രശേഖറിനോട് ഇക്കാര്യം ചോദിച്ചപ്പോൾ മറന്നുപോയെന്നാണ് പറഞ്ഞത്. പിന്നീട് തൃപ്പൂണിത്തുറ സീറ്റ് അഖിൽ മാരാറിനു കൊടുക്കണമെന്ന് ബിജെപി നിർദേശിച്ചു. ആർഎസ്എസിന്റെ ഇടപെടലും ഉണ്ടായിരുന്നു. എന്നാൽ സാബു തന്നത് തൃക്കാക്കര സീറ്റ് ആയിരുന്നു. ചോദിച്ചപ്പോൾ‌ ഡൽഹിയിൽ നിന്ന് എഴുതിവന്നത് ഇങ്ങനെയാണെന്നാണ് പറഞ്ഞത്. അവിടെ പാർട്ടിയുണ്ടെന്നൊക്കെ പറഞ്ഞിട്ട് ചെന്നപ്പോൾ ആകെ രണ്ടേ രണ്ട് പേർ മാത്രമാണ് ഒപ്പമുണ്ടായിരുന്നത്. സാബുവിനെ എതിർത്ത ആരും പ്രചാരണത്തിനുവേണ്ടി ഇറങ്ങിയില്ല. 20 ലക്ഷം രൂപ കൊടുത്ത് ആശിച്ച് വാങ്ങിയ ബൈക്ക് വിറ്റാണ് തിരഞ്ഞെടുപ്പിനു മത്സരിക്കാൻ പണം കണ്ടെത്തിയത്.

തിരഞ്ഞെടുപ്പ് കഴിഞ്ഞ ശേഷം കൊല്ലം ജില്ലാ പ്രസിഡന്റാക്കണമെന്ന് ഞാൻ പറഞ്ഞു. രണ്ടര മാസമായി ഒരു മറുപടിയുമില്ല. ജനകീയ വിഷയങ്ങളിൽ ഇടപെടാൻ പറയുമ്പോഴും ഒന്നും മിണ്ടില്ല. സാബു ജേക്കബ് തൃക്കാക്കരയിൽ‌ തിരി‍‌ഞ്ഞുനോക്കിയിട്ടില്ല. നേരിട്ട ദുരനുഭവം അഞ്ജലി എന്നോട് തുറന്നുപറഞ്ഞിട്ടുണ്ട്. ഏറ്റുമാനൂരിൽ ആര്യയ്ക്കും പ്രശ്നങ്ങൾ ഉണ്ടായിട്ടുണ്ട്. ബിജെപി നൽകിയ പണം പോലും ഉപയോഗിച്ചില്ല.’’ – അഖിൽ മാരാർ പറഞ്ഞു.