
ട്രെയിനുകളിലും റെയിൽവേ സ്റ്റേഷനുകളിലും ശുചിത്വം ഉറപ്പാക്കുന്നതിന്റെ ഭാഗമായി നിയമങ്ങൾ കൂടുതൽ കർശനമാക്കി ഇന്ത്യൻ റെയിൽവേ. റെയിൽവേ പരിസരത്ത് മാലിന്യം വലിച്ചെറിയുകയോ മറ്റ് ശുചിത്വ നിയമങ്ങൾ ലംഘിക്കുകയോ ചെയ്താൽ ഇനി മുതൽ 1,000 രൂപ വരെ പിഴ ഈടാക്കും. നേരത്തെ ഈ കുറ്റങ്ങൾക്ക് പരമാവധി 500 രൂപയായിരുന്നു പിഴയായി നൽകേണ്ടിയിരുന്നത്. കഴിഞ്ഞ ഓഗസ്റ്റ് 24-ന് റെയിൽവേ മന്ത്രാലയം ഔദ്യോഗിക ഗസറ്റിൽ വിജ്ഞാപനം പുറത്തിറക്കിയതോടെയാണ് പുതിയ പിഴ വ്യവസ്ഥകൾ രാജ്യവ്യാപകമായി നിലവിൽ വന്നത്.
സ്റ്റേഷനുകളിലും ട്രെയിൻ കോച്ചുകളിലും നിശ്ചയിക്കപ്പെട്ട സ്ഥലങ്ങൾ അല്ലാതെ മറ്റിടങ്ങളിൽ മാലിന്യം ഉപേക്ഷിക്കുന്നതും സീറ്റിനടിയിൽ പ്ലാസ്റ്റിക് കപ്പുകളോ ഭക്ഷണാവശിഷ്ടങ്ങളോ തള്ളുന്നതും പുതിയ നിയമപ്രകാരം കുറ്റകരമാണ്. മാലിന്യം വലിച്ചെറിയുന്നതിന് പുറമെ തുപ്പുക, അനുമതിയില്ലാതെ പാചകം ചെയ്യുക, കുളിക്കുക, മൂത്രമൊഴിക്കുക, മൃഗങ്ങൾക്കും പക്ഷികൾക്കും ഭക്ഷണം നൽകുക, വസ്ത്രങ്ങളോ പാത്രങ്ങളോ കഴുകുക തുടങ്ങിയ പ്രവർത്തനങ്ങളും ഈ നിയമത്തിന്റെ പരിധിയിൽ വരും. കൂടാതെ, ട്രെയിൻ കോച്ചുകളിലും റെയിൽവേ സ്വത്തുക്കളിലും അനുമതിയില്ലാതെ പോസ്റ്ററുകൾ പതിപ്പിക്കുന്നതും ചുമരുകളിൽ വരയ്ക്കുന്നതും പൂർണ്ണമായി നിരോധിച്ചിട്ടുണ്ട്.
സ്റ്റേഷൻ മാസ്റ്റർ, മാനേജർ, ടിക്കറ്റ് കളക്ടർമാർ തുടങ്ങി അധികാരപ്പെടുത്തിയ റെയിൽവേ ഉദ്യോഗസ്ഥർക്കാണ് പിഴ ചുമത്താനുള്ള അധികാരം നൽകിയിട്ടുള്ളത്. ഏറ്റവും പ്രധാനപ്പെട്ട കാര്യം, ചുമത്തുന്ന 1,000 രൂപ പിഴ ഒടുക്കാൻ വിസമ്മതിക്കുന്ന വ്യക്തികളെ കോടതിയിൽ ഹാജരാക്കും എന്നതാണ്. അത്തരം സാഹചര്യങ്ങളിൽ കോടതി പരമാവധി 2,000 രൂപ വരെ പിഴ ചുമത്താൻ സാധ്യതയുണ്ട്. റെയിൽവേ സ്റ്റേഷനുകളും ട്രെയിനുകളും കൂടുതൽ വൃത്തിയുള്ളതാക്കി മാറ്റാനും യാത്രക്കാരിൽ ശുചിത്വബോധം വളർത്താനുമാണ് ഈ മാതൃകാപരമായ കടുത്ത നടപടി.
