ഇന്ത്യയെ ഒരു വികസിത രാഷ്ട്രമാക്കി മാറ്റുന്നതിനുള്ള യാത്രയിൽ നിർണ്ണായക പങ്ക് വഹിക്കുന്നത് ഇന്നത്തെ യുവതലമുറയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഡൽഹി ഭാരത് മണ്ഡപത്തിൽ നടന്ന വീർ ബാൽ ദിവസ് ആഘോഷത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യത്തെ ജെൻസി ജനറേഷൻ, ആൽഫ എന്നീ വിഭാഗങ്ങളിൽപ്പെടുന്ന യുവാക്കളുടെ കഴിവിൽ തനിക്ക് പൂർണ്ണ വിശ്വാസമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇന്നത്തെ കുട്ടികളുടെയും യുവാക്കളുടെയും ആത്മവിശ്വാസവും കാര്യപ്രാപ്തിയും തന്നെ അത്ഭുതപ്പെടുത്തുന്നതായി പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. ജ്ഞാനമുള്ള കാര്യങ്ങൾ ഒരു കുട്ടി പറഞ്ഞാൽ പോലും അത് സ്വീകരിക്കണം എന്ന മഹത് വചനം ഉദ്ധരിച്ച അദ്ദേഹം, ഒരാളുടെ മഹത്വം അളക്കേണ്ടത് പ്രായത്തിലല്ല, മറിച്ച് പ്രവൃത്തികളിലും നേട്ടങ്ങളിലുമാണെന്ന് ഓർമ്മിപ്പിച്ചു. ഇന്നത്തെ തലമുറ കൈവരിക്കുന്ന നേട്ടങ്ങൾ ഒരു തുടക്കം മാത്രമാണെന്നും, ആകാശത്തോളം വലിയ സ്വപ്നങ്ങൾ കാണാൻ അവർക്ക് സാധിക്കണമെന്നും പ്രധാനമന്ത്രി പറഞ്ഞു.
സ്‌പേസ് ഇക്കോണമി, ഫിൻടെക്, മാനുഫാക്ചറിംഗ് തുടങ്ങി എല്ലാ മേഖലകളിലും പുതിയ അവസരങ്ങൾ തുറന്നിരിക്കുകയാണ്. മേരാ യുവ ഭാരത് പോലുള്ള പ്ലാറ്റ്ഫോമുകൾ വഴി യുവാക്കളെ ഏകോപിപ്പിക്കാനും അവർക്ക് നേതൃപാടവം നൽകാനുമുള്ള ശ്രമങ്ങൾ നടന്നുവരികയാണെന്നും അദ്ദേഹം പറഞ്ഞു. 140 കോടി ജനങ്ങളുടെ ശക്തി യുവതയുടെ ആഗ്രഹങ്ങൾക്കൊപ്പം അണിനിരക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.
യുവതലമുറയ്ക്ക് നിർണ്ണായകമായ ഒരു മുന്നറിയിപ്പും പ്രധാനമന്ത്രി നൽകി. അല്പായുസ്സുള്ള പ്രശസ്തിയുടെയും പുറംമോടിയുടെയും പിന്നാലെ പോയി ആരും കെണിയിൽ അകപ്പെടരുതെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. ജീവിതത്തിൽ കൃത്യമായ മൂല്യങ്ങളും ചിന്താപരമായ വ്യക്തതയും കാത്തുസൂക്ഷിക്കണം. രാജ്യത്തെ മഹദ്വ്യക്തികളുടെ ജീവിതം മാതൃകയാക്കണമെന്നും ഓരോരുത്തരുടെയും വ്യക്തിപരമായ വിജയം രാജ്യത്തിന്റെ കൂടി വിജയമായി മാറണമെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.
