ഇന്ത്യൻ ക്രിക്കറ്റ് താരം രവീന്ദ്ര ജഡേജയുടെ ഭാര്യ റിവാബ ജഡേജ ഗുജറാത്ത് മന്ത്രിസഭയിൽ അംഗമായി. മന്ത്രിസഭാ പുനഃസംഘടനയിൽ വിദ്യാഭ്യാസ വകുപ്പിന്റെ ചുമതലയാണ് 2022 മുതൽ ബിജെപി എം.എൽ.എയായ റിവാബയ്ക്ക് ലഭിച്ചത്.
ഭൂപേന്ദ്ര പട്ടേലിന്റെ നേതൃത്വത്തിലുള്ള മന്ത്രിസഭ പുനഃസംഘടിപ്പിച്ചതിനെ തുടർന്നാണ് റിവാബ ഉൾപ്പെടെയുള്ള 26 പേർ മന്ത്രിമാരായി ചുമതലയേറ്റത്. രാജിവെച്ച 16 മന്ത്രിമാർക്ക് പകരമാണ് 19 പുതുമുഖങ്ങളെ ഉൾപ്പെടുത്തി മന്ത്രിസഭ വികസിപ്പിച്ചത്.
2019 ലോക്സഭാ തിരഞ്ഞെടുപ്പിന് തൊട്ടുമുൻപാണ് റിവാബ ബിജെപിയിൽ ചേർന്നത്. 2022-ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ ജാംനഗർ നോർത്ത് മണ്ഡലത്തിൽനിന്ന് 53,301 വോട്ടുകൾക്ക് വിജയിച്ചാണ് അവർ ശ്രദ്ധേയയായത്. ആം ആദ്മി പാർട്ടിയുടെ കർഷൻ കർമുറിനെയാണ് അവർ പരാജയപ്പെടുത്തിയത്. കഴിഞ്ഞ വർഷം രവീന്ദ്ര ജഡേജയും ബിജെപി അംഗത്വം സ്വീകരിച്ചിരുന്നു.
അതേസമയം, മുപ്പത്തിയാറുകാരനായ രവീന്ദ്ര ജഡേജ അന്താരാഷ്ട്ര ട്വന്റി20യിൽ നിന്ന് വിരമിച്ചെങ്കിലും ഏകദിനത്തിലും ടെസ്റ്റിലും ഇപ്പോഴും സജീവമാണ്. ഈ മാസം അവസാനിച്ച വെസ്റ്റിൻഡീസിനെതിരായ ടെസ്റ്റ് പരമ്പരയിൽ ജഡേജ ‘പ്ലെയർ ഓഫ് ദ് ടൂർണമെന്റ്’ ആയിരുന്നു.
