തിരുവനന്തപുരം: സംസ്ഥാനത്ത് വെയർഹൗസുകളിൽ സൂക്ഷിച്ച കോടികളുടെ മരുന്ന് ഉപയോഗശൂന്യമായ സംഭവത്തിൽ അന്വേഷണത്തിന് ഉത്തരവിട്ട് ആരോഗ്യമന്ത്രി കെ മുരളീധരൻ. ആരോഗ്യവകുപ്പ് വാങ്ങിയ കോടികളുടെ മരുന്നാണ് ഉപയോഗിക്കാതെ വെയർഹൗസുകളിൽ കിടന്ന് നശിച്ചുപോയത്.
സംസ്ഥാനത്തെ 16 വെയർ ഹൗസുകളിൽ പെട്ടി പോലും പൊട്ടിക്കാതെ മരുന്നുകൾ കൂട്ടിയിട്ടു നശിപ്പിച്ചുവെന്നാണ് കണ്ടെത്തൽ. കഴിഞ്ഞ പത്ത് വർഷത്തിനിടെ പലതവണകളായി വാങ്ങിയ മരുന്നുകളും പിപിഇ കിറ്റുകളുമാണ് നശിച്ചുപോയത്. പത്തുവർഷത്തെ ഇടപാടുകൾ അന്വേഷിക്കാൻ മന്ത്രി പ്രിൻസിപ്പൽ സെക്രട്ടറിക്ക് നിർദേശം നൽകി.
മരുന്നുകളുടെയും കമ്പനികളുടെയും വിവരങ്ങളെക്കുറിച്ചും അന്വേഷിക്കും. ഒരു മാസത്തിനകം അന്വേഷിച്ച് റിപ്പോർട്ട് നൽകാനാണ് നിർദേശം. ആരോഗ്യരംഗത്ത് മരുന്നിന് വലിയ ക്ഷാമം നേരിടുന്ന സാഹചര്യത്തിൽ കോടികളുടെ മരുന്ന് നശിച്ചുപോയ സംഭവത്തിൽ വലിയ ദുരൂഹതയുണ്ടെന്നാണ് ആരോഗ്യവകുപ്പ് സംശയിക്കുന്നത്.
