Home » Blog » crime » കൊടും ക്രൂരത! മോഷണകുറ്റം ആരോപിച്ച് ഏഴുവയസുകാരനെ 5 മണിക്കൂറോളം ഫ്രീസറില്‍ പൂട്ടിയിട്ടു; വര്‍ക് ഷോപ്പ് ഉടമ അറസ്റ്റില്‍
26

മീററ്റ്: മോഷണ കുറ്റം ചുമത്തി ഏഴ് വയസ്സുകാരനെ അഞ്ച് മണിക്കൂറോളം ഫ്രീസറില്‍ അടച്ചുപൂട്ടിയ സംഭവത്തില്‍ വര്‍ക് ഷോപ്പ് ഉടമയെ പൊലീസ് അറസ്റ്റുചെയ്തു. യുപിയിലെ ഹാപൂരിലെ ദൗലാനയിലെ ഷെയ്ഖ്പൂര്‍ ഖിച്ചര ഗ്രാമത്തിലാണ് ഞെട്ടിക്കുന്ന സംഭവം. പ്രദേശത്ത് കാര്‍ വര്‍ക്ക് ഷോപ്പ് നടത്തുന്ന മുഹമ്മദ് ആസാദിനെ പൊലീസ് അറസ്റ്റുചെയ്തു.

വര്‍ക് ഷോപ്പില്‍ നിന്ന് സാധനങ്ങള്‍ മോഷ്ടിച്ചെന്നാരോപിച്ചാണ് പ്രദേശവാസിയുടെ മകനായ ഏഴുവയസ്സുകാരനെ അഞ്ച് മണിക്കൂറോളം ഡീപ് ഫ്രീസറില്‍ അടച്ചത്. അതിന്റെ വീഡിയോ പിന്നീട് സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. വീഡിയോ പുറത്തുവന്നതിന് പിന്നാലെ ഒരു ചെറിയ കുട്ടിക്ക് നേരെ ഇത്തരം ക്രൂരമായ പീഡനങ്ങള്‍ നടത്തിയ പ്രതിക്കെതിരെ വ്യാപകമായ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. പിന്നാലെയാണ് പൊലീസ് പ്രതിക്കെതിരെ സ്വമേധയ കേസ് എടുത്തത്.

ഫ്രീസറില്‍ നിന്ന് ഗ്രാമവാസികള്‍ രക്ഷപ്പെടുത്തിയശേഷം കുട്ടി കരയുന്നതിന്റെ വീഡിയോയും പുറത്തുവന്നിരുന്നു. സംഭവത്തില്‍ പ്രതിയെ അറസ്റ്റു ചെയ്ത് ജയിലിലടച്ചു.