സ്കോട്ട്ലൻഡിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടിയായ ബെൻ നെവിസിൽ നിന്ന് ഗുരുതരാവസ്ഥയിലായ ‘ടോക്കിയോ’ എന്ന നായയെ രക്ഷാപ്രവർത്തകർ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവന്നു. ട്രെക്കിംഗിനിടെ അബോധാവസ്ഥയിലായ ലാബ്രഡോർ ഇനത്തിൽപ്പെട്ട നായയെ ‘ലോഹാബർ മൗണ്ടൻ റെസ്ക്യൂ ടീം’ സ്ട്രെച്ചറിലാണ് താഴെയെത്തിച്ചത്. വഴിയിൽ ആരോ ഉപേക്ഷിച്ച കഞ്ചാവ് കഴിച്ചതാകാം നായയുടെ നില വഷളാകാൻ കാരണമെന്ന് മൃഗഡോക്ടർമാർ വിലയിരുത്തുന്നു.
സറേ സ്വദേശിയായ ഡോഗ് ട്രെയിനർ ക്രിസ്റ്റീന ബ്ലൂമിന്റെതാണ് ടോക്കിയോ. മലകയറ്റത്തിനിടയിൽ പെട്ടെന്ന് കുഴഞ്ഞുവീണ നായയുടെ കാലുകളുടെ ചലനശേഷി പൂർണ്ണമായും നഷ്ടപ്പെടുകയും അവൾ അബോധാവസ്ഥയിലാവുകയും ചെയ്തു. ടോക്കിയോയെ തനിക്ക് എന്നെന്നേക്കുമായി നഷ്ടപ്പെടുമെന്ന് ഭയന്നതായി ക്രിസ്റ്റീന പറയുന്നു. മലയിറങ്ങുന്ന സമയത്തുടനീളം അവൾ അബോധാവസ്ഥയിലായിരുന്നു.
“ലോഹാബർ മൗണ്ടൻ റെസ്ക്യൂ ടീമിന്റെ സഹായമില്ലായിരുന്നെങ്കിൽ 25 കിലോ ഭാരമുള്ള ടോക്കിയോയെ ഒറ്റയ്ക്ക് മലയിറക്കാൻ എനിക്ക് സാധിക്കില്ലായിരുന്നു. എന്റെ ജീവിതത്തിലെ ഏറ്റവും ഭയപ്പെടുത്തുന്ന ദിവസമായിരുന്നു അത്,” ക്രിസ്റ്റീന ബിബിസിയോട് പറഞ്ഞു. രക്ഷാപ്രവർത്തകരുടെ പ്രൊഫഷണലിസത്തെയും പിന്തുണയെയും അവർ പ്രത്യേകം പ്രശംസിച്ചു.
ന്യൂറോടോക്സിസിറ്റി മൂലമാണ് നായയ്ക്ക് ഈ അവസ്ഥയുണ്ടായതെന്ന് വെറ്ററിനറി പരിശോധനയിൽ വ്യക്തമായി. കഞ്ചാവ് ഉള്ളിൽ ചെന്നാലുള്ള ലക്ഷണങ്ങൾ പ്രകടിപ്പിച്ച നായയുടെ ശരീരത്തിൽ നിന്ന് കഞ്ചാവിന്റെ രൂക്ഷമായ ഗന്ധം വന്നിരുന്നതായും ഡോക്ടർമാർ സ്ഥിരീകരിച്ചു. ആരെങ്കിലും ഉപേക്ഷിച്ച കഞ്ചാവ് കഴിച്ചതാകാമെന്നാണ് കരുതുന്നത്. മറ്റ് നായ ഉടമകൾ ഇക്കാര്യത്തിൽ അതീവ ജാഗ്രത പാലിക്കണമെന്ന് ക്രിസ്റ്റീന അഭ്യർത്ഥിച്ചു. വിദഗ്ധ ചികിത്സയ്ക്ക് ശേഷം ടോക്കിയോ ഇപ്പോൾ പൂർണ്ണ ആരോഗ്യവതിയായി തിരിച്ചെത്തിയിട്ടുണ്ട്.
