ടി20 ലോകകപ്പിൽ ഇന്ത്യയുമായുള്ള മത്സരം ബഹിഷ്കരിക്കാനുള്ള തീരുമാനത്തിന് പിന്നാലെ, രാജ്യാന്തര ക്രിക്കറ്റ് കൗൺസിലിനെതിരെ ആഞ്ഞടിച്ച് പാകിസ്ഥാൻ പ്രതിരോധ മന്ത്രി ഖ്വാജ ആസിഫ്. ഐസിസി പൂർണ്ണമായും ഇന്ത്യയുടെ രാഷ്ട്രീയ താൽപ്പര്യങ്ങൾക്ക് വഴങ്ങിയെന്നും ഈ സംഘടനയെ ഇനി വിശ്വസിക്കാൻ കഴിയില്ലെന്നും അദ്ദേഹം ആരോപിച്ചു. എക്സിലൂടെ നടത്തിയ പ്രതികരണത്തിലാണ് ഐസിസിയെ ബന്ദിയാക്കിയെന്ന് അദ്ദേഹം ആക്ഷേപിച്ചത്.
ബംഗ്ലാദേശിനെ ലോകകപ്പിൽ നിന്ന് ഒഴിവാക്കി പകരം സ്കോട്ട്ലൻഡിനെ ഉൾപ്പെടുത്തിയ ഐസിസി നടപടി പക്ഷപാതപരമാണെന്ന് ഖ്വാജ ആസിഫ് പറഞ്ഞു. സുരക്ഷാ കാരണങ്ങളാൽ ഇന്ത്യയിൽ കളിക്കാൻ ബംഗ്ലാദേശ് വിസമ്മതിച്ചിരുന്നു. മത്സരങ്ങൾ ഇന്ത്യക്ക് പുറത്തേക്ക് മാറ്റണമെന്ന ബംഗ്ലാദേശിന്റെ ആവശ്യം തള്ളിയ ഐസിസി, അവരെ ടൂർണമെന്റിൽ നിന്ന് നീക്കം ചെയ്യുകയായിരുന്നു. ഇതിൽ പ്രതിഷേധിച്ചും ബംഗ്ലാദേശിനോടുള്ള ഐക്യദാർഢ്യം പ്രഖ്യാപിക്കാനുമാണ് ഫെബ്രുവരി 15-ന് കൊളംബോയിൽ നടക്കേണ്ട ഇന്ത്യയുമായുള്ള പോരാട്ടം ബഹിഷ്കരിക്കാൻ പാകിസ്ഥാൻ തീരുമാനിച്ചത്. ക്രിക്കറ്റിന്റെ അന്തസ്സ് നിലനിർത്താൻ പുതിയൊരു ആഗോള ക്രിക്കറ്റ് സംഘടന അനിവാര്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
എന്നാൽ പാകിസ്ഥാന്റെ ഈ ‘ഭാഗിക ബഹിഷ്കരണം’ അംഗീകരിക്കില്ലെന്ന് ഐസിസി വ്യക്തമാക്കിയിട്ടുണ്ട്. ഇന്ത്യക്കെതിരെ കളിച്ചില്ലെങ്കിൽ പാക് ക്രിക്കറ്റിനെ അത് ദോഷകരമായി ബാധിക്കുമെന്നും കടുത്ത അച്ചടക്ക നടപടികൾ നേരിടേണ്ടി വരുമെന്നും ഐസിസി പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡിന് കർശന മുന്നറിയിപ്പ് നൽകി കഴിഞ്ഞു.
