ഇനി ജന്മനാടായ റാഞ്ചിയിലേക്ക് മടങ്ങണം; കുറച്ച് ബൈക്ക് യാത്രകള്‍ ആസ്വദിക്കണം: ധോണി

അഹമ്മദാബാദ്: ചെന്നൈ സൂപ്പര്‍ കിങ്സിലെ തന്റെ നിലനില്‍പ്പ് ചോദ്യം ചെയ്തുള്ള വിമര്‍ശനങ്ങളോട് പ്രതികരിച്ച് ഇതിഹാസ നായകന്‍ മഹേന്ദ്ര സിംഗ് ധോണി. ഭാവി തീരുമാനിക്കാന്‍ നാലഞ്ചുമാസം സമയമുണ്ടെന്ന് ധോണി പറഞ്ഞു. ക്രിക്കറ്റ് താരങ്ങള്‍ക്ക് പ്രകടനത്തിന്റെ മാത്രം അടിസ്ഥാനത്തില്‍ വിരമിക്കല്‍ തീരുമാനിക്കാനാവില്ല. അല്ലെങ്കില്‍ ആളുകള്‍ 22-ല്‍ വിരമിക്കുമെന്നും ധോണി കൂട്ടിച്ചേര്‍ത്തു.

‘ഞങ്ങള്‍ക്ക് ഈ സീസണ്‍ നല്ലതായിരുന്നില്ല. എന്നാല്‍ ഗുജറാത്തിനെതിരായ ഇന്നത്തെ പ്രകടനം നല്ലതായിരുന്നു. വിരമിക്കല്‍ തീരുമാനിക്കാന്‍ നാലഞ്ച് മാസമുണ്ട്. തിടുക്കപ്പെട്ട് ഒരു തീരുമാനത്തിന് മുതിരുന്നില്ല. ശരീരത്തിന്റെ ഫിറ്റ്നസ് നിലനിര്‍ത്തേണ്ടതുണ്ട്. നിങ്ങള്‍ നിങ്ങളുടെ മികച്ച നിലയിലായിരിക്കണം. ക്രിക്കറ്റ് താരങ്ങള്‍ അവരുടെ പ്രകടനം അനുസരിച്ച് വിരമിക്കാന്‍ തുടങ്ങിയാല്‍ ചിലര്‍ 22 വയസ്സില്‍ത്തന്നെ വിരമിക്കേണ്ടി വരും. നിങ്ങള്‍ക്ക് എത്രത്തോളം ഫിറ്റ്നസുണ്ട്, ടീമിന് നിങ്ങള്‍ക്ക് എത്രത്തോളം സംഭാവന ചെയ്യാന്‍ കഴിയും, ടീമിന് നിങ്ങളെ ആവശ്യമുണ്ടോ എന്നതാണ് പ്രധാനം’ -ധോണി പറഞ്ഞു.

ഇനി ജന്മനാടായ റാഞ്ചിയിലേക്ക് മടങ്ങണം, വളരെക്കാലമായി വീട്ടിലില്ല. കുറച്ച് ബൈക്ക് യാത്രകള്‍ ആസ്വദിക്കണം. ഞാന്‍ പൂര്‍ത്തിയാക്കിയെന്നോ തിരിച്ചുവരുമെന്നോ പറയുന്നില്ല. മുന്നില്‍ ധാരാളം സമയമുണ്ട്. അതേക്കുറിച്ച് ചിന്തിച്ച് പിന്നീട് തീരുമാനമെടുക്കും. സീസണ്‍ തുടങ്ങിയപ്പോള്‍ ആദ്യ നാല് മത്സരങ്ങള്‍ ചെന്നൈയിലായിരുന്നു. ഞങ്ങള്‍ രണ്ടാമത് ബാറ്റുചെയ്യാന്‍ തീരുമാനിച്ചു. പക്ഷേ, ആദ്യ ഇന്നിങ്സില്‍ വിക്കറ്റ് ബാറ്റിങ്ങിന് അനുയോജ്യമാണെന്ന് എനിക്കു തോന്നി. ബാറ്റിങ് ഡിപ്പാര്‍ട്ടിനെക്കുറിച്ച് എനിക്ക് ആശങ്കയുണ്ടായിരുന്നു’ – ധോണി കൂട്ടിച്ചേര്‍ത്തു. ചെന്നൈയെ അടുത്ത സീസണിലും ഋതുരാജ് ഗെയ്ക്വാദ് തന്നെ നയിക്കുമെന്ന് ധോണി പറഞ്ഞു.

More From Author

Leave a Reply

Your email address will not be published. Required fields are marked *