കൊല്ലം: ആദ്യ സ്ഥാനാർഥിപ്പട്ടിക തീരുമാനിച്ചപ്പോൾ പാർട്ടിയിലെ പ്രമുഖരെ തഴഞ്ഞതിനെച്ചൊല്ലി ബി.ജെ.പിയിൽ പൊട്ടിത്തെറി. കുമ്മനം രാജശേഖരൻ, പി.എസ്. ശ്രീധരൻപിള്ള, എം.ടി. രമേശ്, ബി. ഗോപാലകൃഷ്ണൻ, ജെ.ആർ. പത്മകുമാർ, എ. നാഗേഷ്, ജിജി ജോസഫ് തുടങ്ങിയ സംസ്ഥാന നേതാക്കൾക്കും രണ്ടാംനിരയിലെ ഭൂരിപക്ഷം പേർക്കും സീറ്റ് നിഷേധിച്ചതാണ് കലഹത്തിന് കാരണമായത്. കേന്ദ്ര നേതൃത്വത്തെയും ആർ.എസ്.എസിനെയും സമീപിച്ച് മുതിർന്ന നേതാക്കൾതന്നെ പരാതി പറഞ്ഞതായാണ് വിവരം. പരസ്യപ്രതികരണവുമായി ന്യൂനപക്ഷ മോർച്ച ദേശീയ ഉപാധ്യക്ഷൻ നോബിൾ മാത്യു രംഗത്തെത്തുകയും ചെയ്തു.
ബി.ജെ.പി.ക്ക് വലിയ സ്വാധീനമുള്ള കൊടുങ്ങല്ലൂർ ട്വന്റി ട്വന്റിക്കും ആറന്മുള ബി.ഡി.ജെ.എസിനും നൽകുന്നതും പാർട്ടിക്കുള്ളിൽ നീരസത്തിന് ഇടയാക്കി. തൃപ്പൂണിത്തുറ, കളമശ്ശേരി തുടങ്ങിയ മണ്ഡലങ്ങൾ ഘടകകക്ഷികൾക്കു നൽകുന്നതിലും എതിർപ്പ് ഉണ്ടായിട്ടുണ്ട്. പതിറ്റാണ്ടുകളായി അടിത്തട്ടിൽ പ്രവർത്തകരുള്ള മണ്ഡലങ്ങൾ ആളില്ലാ പാർട്ടികൾക്ക് താലത്തിൽ വെച്ചുനൽകിയതായി ഒരു പ്രമുഖ നേതാവ് പറഞ്ഞു.
ചെങ്ങന്നൂർ കേന്ദ്രീകരിച്ച് പ്രവർത്തിച്ചുവന്ന ജില്ലാ പ്രസിഡന്റ് സന്ദീപ് വാചസ്പതിയെ ഹരിപ്പാട്ടേക്ക് മാറ്റിയത് പ്രാദേശികമായി വലിയ പ്രശ്നമായി. സുരേന്ദ്രൻ പക്ഷനേതാക്കൾ പ്രസിഡന്റുമാരായ ജില്ലകളിൽ ഘടകകക്ഷികൾക്ക് വാരിക്കോരി സീറ്റ് നൽകിയതായും ആരോപണമുയർന്നിട്ടുണ്ട്. ശബരിമല ക്ഷേത്രം ഉൾപ്പെടുന്ന റാന്നി മണ്ഡലം ട്വന്റി ട്വന്റിക്ക് നൽകി, ക്രൈസ്തവ വിഭാഗക്കാരനെ സ്ഥാനാർഥിയാക്കിയത് ആർ.എസ്.എസ്. പ്രാദേശിക ഘടകങ്ങളെ ചൊടിപ്പിച്ചു. ആറന്മുളയിലോ റാന്നിയിലോ കുമ്മനത്തെ മത്സരിപ്പിക്കണമെന്നായിരുന്നു അവരുടെ ആവശ്യം. ഈഴവ വിഭാഗത്തിന് സ്വാധീനമുള്ള കൊടുങ്ങല്ലൂരിൽ ട്വന്റി ട്വൻറിയുടെ ക്രൈസ്തവ സ്ഥാനാർഥിയെ മത്സരിപ്പിക്കുന്നതിലും അമർഷമുണ്ട്.
തെറ്റായ തീരുമാനങ്ങൾ കേന്ദ്ര നേതൃത്വം നിർദേശിച്ചതാണെന്ന നിലയിൽ സംസ്ഥാന നേതാക്കൾ വരുത്തി തീർക്കുന്നതായാണ് ആരോപണം. അതേസമയം, ചില നേതാക്കൾക്ക് അടുത്തഘട്ടത്തിൽ സീറ്റ് നൽകാനും നീക്കമുണ്ടെന്നാണ് വിവരം. ദിവസവും രാവിലെ ചേരുന്ന സ്ട്രാറ്റജി മീറ്റിങ്ങിൽ നിന്നും പ്രമുഖ നേതാക്കളെ ഒഴിവാക്കി, അപരിചിതരായ ചില വിദേശ മലയാളികളെ പങ്കെടുപ്പിക്കുന്നതായും വിമർശനമുണ്ട്. ഈ മീറ്റിങ്ങിൽ പ്രസിഡന്റ് രാജീവ് ചന്ദ്രശേഖറും അടുപ്പക്കാരായ രണ്ടോ മൂന്നോ നേതാക്കളും മാത്രമാണ് പങ്കെടുക്കുന്നത്. വിദേശരാജ്യങ്ങളിലിരുന്ന് പേരറിയാത്ത ചിലർ യോഗം നിയന്ത്രിക്കുകയും തന്ത്രങ്ങൾ നിർദേശിക്കുകയുമാണെന്നും കേരളത്തെപ്പറ്റി ധാരണയില്ലാത്ത തീരുമാനങ്ങളാണ് വരുന്നതെന്നും പ്രധാന നേതാക്കൾ ആരോപിക്കുന്നു.
