Home » Blog » Kerala » “അവൻ എന്റെ മകൻ തന്നെയാണ്”; വി.ഡി സതീശനെ നെഞ്ചോട് ചേർത്ത് അനുഗ്രഹിച്ച് അമ്മാളു അമ്മ
18

തിരുവനന്തപുരം: ഉള്ളുനിറയെ രണ്ട് വലിയ ആഗ്രഹങ്ങളുമായാണ് പറവൂർ സ്വദേശിനിയായ അമ്മാളു അമ്മ എന്ന സീതാലക്ഷ്മി അമ്മാൾ തിരുവനന്തപുരത്തേക്ക് വണ്ടി കയറിയത്. തന്റെ പ്രിയപ്പെട്ട മകൻ വി.ഡി. സതീശൻ കേരളത്തിന്റെ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്നത് നേരിൽ കാണണം, അവനെ ഒന്ന് നെഞ്ചോട് ചേർത്ത് കെട്ടിപ്പിടിക്കണം. ഒടുവിൽ ആ ആഗ്രഹങ്ങളെല്ലാം സഫലമായതിന്റെ തികഞ്ഞ സംതൃപ്തിയും സന്തോഷക്കണ്ണീരുമായി അമ്മാളു അമ്മ പറവൂരിലേക്ക് മടങ്ങി.

വി.ഡി. സതീശനെ മാത്രമല്ല, വേദിയിലുണ്ടായിരുന്ന പ്രിയ നേതാവ് രാഹുൽ ഗാന്ധിയെയും കെട്ടിപ്പിടിച്ച് അനുഗ്രഹിക്കാനും അമ്മാളു അമ്മയ്ക്കായി. സത്യപ്രതിജ്ഞാ ചടങ്ങ് നടന്ന വേദിയിൽ രാവിലെ മുതൽ തന്നെ വി.ഡി. സതീശന്റെ ചിത്രവും കൈയിലേന്തി മുൻനിരയിൽ അമ്മാളു അമ്മ ഇടംപിടിച്ചിരുന്നു. സദസ്സിലിരുന്ന ഈ അമ്മയെക്കുറിച്ച് മാധ്യമപ്രവർത്തകർ നൽകിയ വാർത്തകൾ ശ്രദ്ധയിൽപ്പെട്ടതോടെ, നിയുക്ത മുഖ്യമന്ത്രിയുടെ സ്റ്റാഫ് അംഗങ്ങൾ നേരിട്ടെത്തി അമ്മാളു അമ്മയെ വേദിയിലേക്ക് ആദരവോടെ കൂട്ടിക്കൊണ്ടുപോകുകയായിരുന്നു.

കേരളത്തെ ഉലച്ച മഹാപ്രളയകാലത്ത് പറവൂർ എം.എൽ.എയായിരുന്ന വി.ഡി. സതീശൻ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കിടയിലാണ് സീതാലക്ഷ്മി അമ്മാളെ ചേർത്തുപിടിക്കുന്നതും സ്നേഹത്തോടെ ‘അമ്മാളു അമ്മ’ എന്ന് പേരിടുന്നതും. അന്നുമുതൽ തുടങ്ങിയതാണ് ഈ അമ്മയും മകനും തമ്മിലുള്ള ഹൃദയബന്ധം. സ്വന്തമായി മക്കളില്ലാത്ത അമ്മാളു അമ്മയ്ക്ക് വി.ഡി. സതീശൻ വെറുമൊരു ജനപ്രതിനിധിയല്ല, സ്വന്തം മകൻ തന്നെയാണ്.

സത്യപ്രതിജ്ഞാ ചടങ്ങിനിടെ മാധ്യമപ്രവർത്തകർ വികാരാധീനയായ അമ്മാളു അമ്മയോട് ‘സതീശൻ മകനെപ്പോലെയാണോ?’ എന്ന് ചോദിച്ചപ്പോൾ, “അവൻ എന്റെ മകൻ തന്നെയാണ്” എന്നായിരുന്നു അമ്മയുടെ മറുപടി. രാഷ്ട്രീയ വേദിയിലെ അധികാരക്കൈമാറ്റങ്ങൾക്കപ്പുറം, സ്നേഹത്തിന്റെ വറ്റാത്ത ഉറവയായി മാറിയ ഈ അപൂർവ്വ നിമിഷം സത്യപ്രതിജ്ഞാ ചടങ്ങിനെത്തിയ ആയിരക്കണക്കിന് ആളുകളുടെയും മനം നിറയ്ക്കുന്ന കാഴ്ചയായിരുന്നു.