Home » Blog » Kerala » ‘അയ്യായിരം പേരോട് പ്രണയമുണ്ടെന്ന് സിനിമയില്‍ പറയാന്‍ കൊള്ളാം’, ‘ഗണേഷ് കുമാറിനെ മന്ത്രിസഭയില്‍ നിന്ന് പുറത്താക്കണം’; രൂക്ഷ വിമര്‍ശനവുമായി ജെബി മേത്തര്‍
19

ന്യൂഡല്‍ഹി: മന്ത്രി കെ.ബി ഗണേഷ് കുമാറിനെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് എംപി ജെബി മേത്തര്‍. മന്ത്രിയുടെ ഭാര്യക്ക് പോലും സുരക്ഷയില്ലെങ്കില്‍ മറ്റുള്ളവരുടെ സ്ഥിതി എന്താണെന്ന് അവര്‍ ചോദിച്ചു. ഗണേഷ് കുമാറിനെതിരായ പരാതിയില്‍ അന്വേഷണം വേണം. മന്ത്രിയുടെ ഭാര്യക്ക് സംരക്ഷണം ഒരുക്കണം. സിനിമ ഡയലോഗ് കൊണ്ട് കാര്യമില്ല. നീതി തേടുന്ന മന്ത്രിയുടെ ഭാര്യക്കൊപ്പം ആണോ സിപിഎം വ്യക്തമാക്കണമെന്നും ജെബി മേത്തര്‍ ആവശ്യപ്പെട്ടു.

‘അവള്‍ക്കൊപ്പം എന്ന് എഴുതി വെച്ചാല്‍ പോരാ. കൃത്യമായ നടപടി സ്വീകരിക്കണം. മുഖ്യമന്ത്രിയുടെ മകളോട് വരെ സഹായം അഭ്യര്‍ഥിച്ചു. ആഭ്യന്തര മന്ത്രിയുടെ വീട്ടിലേക്ക് വരെ വിളിച്ച് സഹായം അഭ്യര്‍ഥിച്ചിട്ടും അനങ്ങാപ്പാറ നയമാണ് മുഖ്യമന്ത്രി സ്വീകരിക്കുന്നത്. ആഭ്യന്തര തലത്തില്‍ വിഷയം അറിഞ്ഞിട്ടുണ്ട്. വിഷയത്തില്‍ മഹിളാ കോണ്‍ഗ്രസ് പ്രതിഷേധം സംഘടിപ്പിക്കും. ഞങ്ങളുടെ പ്രതിഷേധത്തില്‍ ജനാധിപത്യ മഹിളാ അസോസിയേഷന്‍ ഭാരവാഹികള്‍ പങ്കെടുക്കണം. ശ്രീമതി ടീച്ചറും കെ.കെ ശൈലജയും ഞങ്ങളുടെ കൂടെ അണി നിരക്കണം’ -ജെബി മേത്തര്‍ പറഞ്ഞു.

‘ഈ സംഭവത്തില്‍ പൊലീസിനെ സമീപിച്ചപ്പോള്‍ അവര്‍ പോലും മന്ത്രിക്കൊപ്പം നില്‍ക്കുകയായിരുന്നു. ഗണേഷ് കുമാറിന്റെ കാര്യത്തില്‍ മുമ്പും നിരവധി കാര്യങ്ങള്‍ കേരളം കണ്ടിട്ടുണ്ട്, ലജ്ജിച്ചിട്ടുണ്ട്. ഗണേഷ് കുമാറിനെ മന്ത്രിസഭയില്‍ നിന്ന് പുറത്താക്കണം. പരാതിയില്‍ കൃത്യമായ അന്വേഷണമുണ്ടാകണം. മന്ത്രിയുടെ ഭാര്യക്ക് സംരക്ഷണം കൊടുക്കണം’ -ജെബി മേത്തര്‍ ആവശ്യപ്പെട്ടു. 5000 പേരോട് പ്രണയമുണ്ടെന്ന് സിനിമയില്‍ സ്‌ക്രിപ്റ്റ് എഴുതിക്കൊടുത്താല്‍ പറയാന്‍ കൊള്ളാമെന്നും ജെബി മേത്തര്‍ പറഞ്ഞു.