കോഴിക്കോട്: വിശപ്പ് രഹിത ലോകം എന്ന ആശയം മുന്‍നിര്‍ത്തി മലബാര്‍ ഗ്രൂപ്പ് നടപ്പാക്കുന്ന സൗജന്യ ഭക്ഷണ വിതരണ പദ്ധതിയായ ‘ഹംഗര്‍ ഫ്രീ വേള്‍ഡ് പദ്ധതി’യുടെ ഗുണഭോക്താക്കളാകുന്നത് ഒന്നരലക്ഷത്തോളം പേർ. ഹംഗര്‍ ഫ്രീ വേള്‍ഡ് പദ്ധതിയുടെ ഭാഗമായുള്ള ‘മൈക്രോ ലേണിംഗ് സെന്ററുകള്‍’, ‘സ്ട്രീറ്റ് മീല്‍ ഡിസ്ട്രിബ്യൂഷന്‍ പ്രോഗ്രാം’ എന്നീ രണ്ട് പ്രധാന പരിപാടികളിലൂടെ 1,43,000 ഗുണഭോക്താക്കളിലേക്കാണ് ഈ പദ്ധതി എത്തുന്നത്. നിലവില്‍ ഇന്ത്യയിലെ 20 സംസ്ഥാനങ്ങളിലും, ആറ് ജി.സി.സി രാജ്യങ്ങള്‍, യു.എസ്.എ, യു.കെ, സാംബിയ എന്നിവയുള്‍പ്പെടെ ഒന്‍പത് വിദേശ രാജ്യങ്ങളിലുമായാണ് ഈ പദ്ധതി നടത്തുന്നത്.
‘ഇംപാക്ട് സ്റ്റോറീസ്: എങ്ങനെയാണ് ഒരു നേരത്തെ പ്രതിദിന ഭക്ഷണം ജീവിതം മാറ്റിമറിക്കാന്‍ വഴിതുറക്കുന്നത്’ എന്ന പേരിലുള്ള സാമൂഹ്യ സ്വാധീനം വ്യക്തമാക്കുന്ന റിപ്പോര്‍ട്ടിലാണ് പദ്ധതിയുടെ സാമൂഹിക സ്വാധീനം വ്യക്തമാക്കുന്നത്. റിപ്പോര്‍ട്ട് ലോക വിശപ്പ് ദിനമായ മെയ് 28നാണ് പുറത്ത് വിട്ടത്. ‘തണല്‍’ സന്നദ്ധ സംഘടനയുടെ സഹകരണത്തോടെ മലബാര്‍ ഗ്രൂപ്പ് നടപ്പാക്കി വരുന്ന ഹംഗര്‍ ഫ്രീ വേള്‍ഡ് പദ്ധതിയിലൂടെ തെരുവില്‍ കഴിയുന്ന ദുര്‍ബലരായ ആളുകളുടെ വിശപ്പടക്കാനും അവര്‍ക്ക് വൈദ്യസഹായം, അഭയം, അന്തസാര്‍ന്ന ജീവിതം, കുടുംബങ്ങളുമായുള്ള പുനഃസമാഗമം എന്നിവ ഉറപ്പാക്കാനും എങ്ങനെ സാധിച്ചു എന്നാണ് ഈ റിപ്പോര്‍ട്ടിലുള്ളത്.
മലബാര്‍ ഗ്രൂപ്പ് തങ്ങളുടെ അന്തിമ വ്യാപാര ലാഭത്തിന്റെ അഞ്ച് ശതമാനം വിവിധ സിഎസ്ആര്‍ പ്രവര്‍ത്തനങ്ങള്‍ക്കായി മാറ്റിവെക്കുന്നുണ്ട്. വിശപ്പ് നിര്‍മാര്‍ജനം, വിദ്യാഭ്യാസം, ആരോഗ്യം, ഭവന നിര്‍മാണം, വനിതാ ശാക്തീകരണം, പരിസ്ഥിതി സംരക്ഷണം എന്നിവയുമായി ബന്ധപ്പെട്ട ദീര്‍ഘകാല പദ്ധതികളാണ് ഇതില്‍ ഉള്‍പ്പെടുന്നത്.
